ലോഡ്സ്: കിവികളെ സംബന്ധിച്ച് അവര്‍ പൊരുതാവുന്നതിന്റെ പരമാവധി പൊരുതി. ഇംഗ്ലണ്ട് ആയിരുന്നെങ്കില്‍ അത്ര ഫോമിലായിരുന്നുമില്ല. എന്നിട്ടും വിജയം അവര്‍ക്കൊപ്പം നിന്നത് കിവികളുടെ ഭാഗ്യക്കേട് എന്നല്ലാതെ എന്ത് പറയാന്‍. കപ്പിനും ചുണ്ടിനുമിടയില്‍ കപ്പ് നഷ്ടമായെന്നൊക്കെ പറയുമെങ്കിലും അങ്ങനെ ലോകക്കപ്പ് നഷ്ടമാകുന്നത് ആദ്യം കാണുന്നതാകും .
ക്രിക്കറ്റിന്റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട് മാറിയത് ചരിത്രം തിരുത്തിയാണ് . ത്രസിപ്പിക്കുന്ന മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണ കണക്കിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. കിവീസ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് പുറത്തായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ 15 റൺസാണ് നേടിയത്. കിരീടത്തിലേക്ക് 16 റൺസിന്റെ മാത്രം ദൂരവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസും ആകെയുള്ള ഒരോവറിൽ 15 റൺസ് നേടിയതോടെയാണ് ബൗണ്ടറികളുടെ എണ്ണക്കണക്കിൽ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടം ആദ്യമായെത്തുന്നത്.
ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ സൂപ്പർഓവറിലേക്ക് നീളുന്നത്. ഒടുവിൽ അത് സൂപ്പർ ഓവറും കടന്ന് ബൗണ്ടറികളുടെ എണ്ണക്കണക്കിലേക്കും എത്തപ്പെട്ടു. 50 ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 12 ഫോറും രണ്ട് സിക്സുമാണ് നേടിയത്. അതേസമയം രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 22 ഫോറും രണ്ട് സിക്സുമാണ് നേടിയത്.