കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും സന്ദീപിനെയും പിടികൂടിയതിന് പിന്നാലെ കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിന് പിന്നാലെയാണ് അന്വേഷണ സംഘം. സ്വര്‍ണമടങ്ങിയ കോണ്‍സുലേറ്റ് ബാഗ് തയ്യാറാക്കി യുഎഇയില്‍ നിന്ന് അയച്ചത് ഫൈസലാണെന്ന് സരിത് മൊഴി നല്‍കിയിരുന്നു.
കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എൻഐഎ ആവശ്യപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി.
അന്വേഷിക്കുന്നത് ഫൈസൽ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി ‘ഫാസിൽ ഫരീദ്’ എന്നാണു കേസിന്റെ ആദ്യ റിപ്പോർട്ടുകളിൽ കസ്റ്റംസും എൻഐഎയും രേഖപ്പെടുത്തിയിരുന്നത്.