കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഗൗരവകരമായ വാദമുയര്‍ത്തി എന്‍ഐഎ സംഘം കോടതിയില്‍. കേസിലെ മുഖ്യ പ്രതിയായ സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇന്ന് വാദം തുടങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുള്ള കാര്യം നേരത്തെ പുറത്തുവന്നതാണെങ്കിലും കോടതിയിൽ ഒരു വാദമായി എൻഐഎ ഇക്കാര്യം ഉയർത്തുന്നത് ഗൗരവകരമാണ്.
സ്വർണ്ണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് മറുപടിയായി എൻഐഎ കോടതിയിൽ നൽകിയത്.