ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം യുഎഇയിലേക്ക് പോകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎക്ക് ഇതുസംബന്ധിച്ച് അനുമതി നല്‍കി. എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗസംഘം ഉടന്‍ തന്നെ ദുബായിലേക്ക് പോകുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തോട് അനുമതി തേടിയത്. സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.
യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ ചോദ്യം ചെയ്യുമോയെന്ന് വ്യക്തമല്ല. സ്വര്‍ണക്കടത്ത് കേസിലെ ഹവാല ശൃംഖലകളെക്കുറിച്ചും അന്വേഷിക്കും. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.