നൈജീരിയ : നൈജീരിയയിലെ ‘ബേബി ഫാക്ടറി’ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ലാഗോസിൽ വീട്ട് ജോലി തേടിയെത്തുന്ന പെൺകുട്ടികൾ എത്തിപ്പെടുന്നത് കൊടിയ പീഡനങ്ങളുടെ ലോകത്താണ്. കഴിഞ്ഞ ദിവസം ലാഗോസിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിൽ അകപ്പെട്ട പത്തൊമ്പതോളം പെൺകുട്ടികളേയും നാല് കുട്ടികളേയും കണ്ടെത്തിയിരുന്നു.
പെൺകുട്ടികളിൽ പലരും ഗർഭിണികളായിരുന്നു. വീട്ടുജോലി തേടിയെത്തുന്നവർ മാത്രമല്ല, പല ഇടങ്ങളിൽ നിന്നും തട്ടിക്കൊണ്ടുവന്ന പെൺകുട്ടികളും ഇവിടെയുണ്ട്. അധികവും പതിനഞ്ചിനും ഇരുപത്തിയെട്ടിനും ഇടയിൽ പ്രായമുള്ളവർ.
ബേബി ഫാക്ടറിയിൽ നിന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വൻ ശമ്പളം വാഗ്ദാനം ചെയ്താണ് വീട്ട് ജോലികളിലേക്ക് ആകർഷിക്കുന്നതെന്ന് ഇവർ പറയുന്നു. ഇവിടെയെത്തുന്ന പെൺകുട്ടികൾ ക്രൂര ബലാത്സംഗത്തിന് ഇരയാകും. ഇവർ ജന്മം നൽകുന്ന കുഞ്ഞുകളെ വൻ തുകയ്ക്ക് ആവശ്യക്കാർക്ക് വിൽക്കും.
ആൺകുട്ടികൾക്ക് അഞ്ച് ലക്ഷം നൈജീരിയൻ നെയ്‌റയാണ് വില. പെൺകുട്ടിയാണെങ്കിൽ അത് മൂന്ന് ലക്ഷം നൈജീരിയൻ നെയ്‌റയാകും. ഗർഭിണിയാകുന്നതിന് മുൻപ് ഏഴ് പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതയായി രക്ഷപ്പെട്ട പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു. പ്രസവത്തിന് ശേഷം നല്ല തുക നൽകുമെന്നാണ് അവരുടെ വാഗ്ദാനം. കുഞ്ഞിന് ജന്മം നൽകിയ ശേഷം വേണമെങ്കിൽ പോകാമെന്നും പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വീണ്ടും ഗർഭിണിയാകുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
കുഞ്ഞിന് ജന്മം നൽകിയ ശേഷം അമ്മയിൽ നിന്നും വേർപെടുത്തി ആവശ്യക്കാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഒച്ചൂലി എന്ന സ്ത്രീയാണ് സ്ഥാപനം നടത്തിയിരുന്നത്. ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഗർഭിണികളെ പ്രസവത്തിനായി സഹായിച്ചിരുന്ന രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.