നിപ വൈറസ് വ്യാപകമായി പടര്‍ന്ന കാലത്ത് സേവനം ചെയ്ത ജീവനക്കാരെ ആരോഗ്യവകുപ്പ് അധികൃതര്‍ പിരിച്ചുവിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്ത് 30 ശുചീകരണത്തൊഴിലാളികളെയാണ് പിരിച്ചു വിട്ടത്. ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. സ്വന്തം ജീവന്‍തന്നെ സമര്‍പ്പിച്ചാണ് തങ്ങള്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് നിപാ വേളയില്‍ രോഗികളുടെ അവശിഷ്ടങ്ങള്‍വരെ സംസ്‌കരിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത ഇ.പി. റിജേഷും കെ.യു. ശശിധരനും പറഞ്ഞു. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനവസരത്തിലുള്ള തീരുമാനം പ്രഹരമാണിവര്‍ക്ക്.
നിപ രോഗം പൂര്‍ണമായും തടയാന്‍ സാധിച്ചതിന് ശേഷം നിപകാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിരുന്നു. അതിനിടയിലാണ് പെട്ടെന്നൊരു മുന്നറിയിപ്പും നല്‍കാതെ ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടി ആരോഗ്യവകുപ്പ് അധികൃതര്‍ എടുത്തത്.