ഡല്‍ഹി : തൂക്കുമരത്തിലേറാന്‍ ഒരു പകല്‍ മാത്രം അവശേഷിക്കെ തീഹാര്‍ ജയിലില്‍ അസ്വസ്ഥരായി നിര്‍ഭയ പ്രതികള്‍ . മുകേഷ് സിങ് (32), പവന്‍ ഗുപ്‌ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇന്ന് അവസാന രാത്രി. നാളെ (മാർച്ച് 20 )പുലര്‍ച്ചെ 5.30-ന് നാലു പേരെയും തൂക്കിലേറ്റും.ശിക്ഷ നടപ്പാകാനിരിക്കെ പ്രതികള്‍ അസ്വസ്‌ഥരാണ്. ഏറ്റവുമധികം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അക്ഷയ് സിങ്ങാണ്.
ശിക്ഷാദിനം അടുത്തിരിക്കെ എല്ലാവരും മുഴുവന്‍ സമയവും സി.സി. ടിവി നിരീക്ഷണത്തിലാണ്. സെല്ലുകള്‍ക്കരികില്‍ കൂടുതല്‍ കാവല്‍ക്കാരെ നിയോഗിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള മാനസികാരോഗ്യ വിദഗ്‌ധര്‍ പ്രതികള്‍ക്ക് അവസാന ദിവസങ്ങളില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു.മുകേഷും പവനും കഴിഞ്ഞ വെള്ളിയാഴ്‌ചയും വിനയ് ശര്‍മ ഇന്നലെയുമാണ് അവസാനമായി കുടുംബാംഗങ്ങളെ കണ്ടത്.
അക്ഷയ് കഴിഞ്ഞ മാസം ബന്ധുക്കളുമായി സംസാരിച്ചിരുന്നു.പ്രതികളുടെ ഉയരവും തൂക്കവുമുള്ള ഡമ്മികളും പിന്നീടു മണല്‍ച്ചാക്കുകളും തൂക്കിലേറ്റി ആരാച്ചാര്‍ പവന്‍ കുമാര്‍ ജല്ലാദ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
ബന്ധുക്കളുമായി പ്രതികളുടെ അവസാന കൂടിക്കാഴ്‌ചകള്‍ കഴിഞ്ഞു. അവസാന ആഗ്രഹം ചോദിക്കുന്നതടക്കമുള്ള ഔപചാരികതകള്‍ ഇന്നുച്ചയോടെ നടത്തും.2012 ഡിസംബര്‍ 16-നു രാത്രിയാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായത്.
അര്‍ധ പ്രാണനോടെ ബസില്‍നിന്നു വലിച്ചെറിയപ്പെട്ട അവള്‍ ഡല്‍ഹിയിലെയും പിന്നീടു സിംഗപ്പുരിലെയും ആശുപത്രികളില്‍ മരണത്തോടു മല്ലടിച്ചു. ഡിസംബര്‍ 29-ന് ആ പോരാട്ടം അവസാനിച്ചു. ആറു പ്രതികളില്‍ പ്രധാനിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.