ഡല്‍ഹി : " നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാൻ ഞാൻ സദാ തയ്യറായിരിക്കുകയാണ്.തീഹാറിൽനിന്നുള്ള വിളിപ്രതീക്ഷിച്ചാണ് ഈ കാത്തിരിപ്പ്. അവന്മാർക്ക് ഡെത്ത് വാറണ്ട് കിട്ടിയാലുടൻ ഞാനവിടെയെത്തും.
ഓർക്കുമ്പോൾ എന്റെ സിരകളിലെ രക്തം തിളയ്ക്കുകയാണ്. ഇവനെയൊക്കെ എന്നേ തൂക്കിലേറ്റേണ്ട തായിരുന്നു. അതുചെയ്തിരുന്നെങ്കിൽ ഇന്ന് ആന്ധ്രയിലെ വെറ്റിനറി ഡോക്ടർക്ക് ഈ ഗതി വരില്ലായിരുന്നു.
നിർഭയയുടെ കൊലയാളികളെ ഇത്രയുംനാൾ തീഹാർ ജയിലിൽ തീറ്റിപ്പോറ്റിയതിനോട് എനിക്ക് യോജിപ്പില്ല. ആ നരാധമന്മാർക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ല. അവരെ എത്രയും പെട്ടെന്ന് കഴുമര ത്തിലേറ്റി തീർത്തുകളയണം.
നമ്മൾ കയ്യുംകെട്ടി എത്രനാൾ നീതിക്കായി കാത്തിരിക്കണം. സമൂഹത്തിലെ നരാധമന്മാർക്ക് ഉള്ളിൽ ഭയമുണ്ടാകണം.നിയമത്തെ ഭയക്കണം.
നിർഭയയുടെ ഘാതകരെ തൂക്കിലേറ്റിയിരുന്നെങ്കിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നരപിശാചുക്കൾ ഒരുനിമിഷമെങ്കിലും ഭയക്കുമായിരുന്നു.
ആ ജീവൻതന്നെ രക്ഷപ്പെടുമായിരുന്നു. നിയമത്തെ ഭയമില്ലാത്തതും നീതിക്കുവേണ്ടിയുള്ള കാലതാമസവുമാണ് സമൂഹത്തിൽ ഇത്തരം കൊടുംപാതകങ്ങൾ വർദ്ധിക്കാനുള്ള മുഖ്യ കാരണങ്ങൾ. "
രൂക്ഷമായ ഈ വാക്കുകൾ മീററ്റ് നിവാസിയായ ആരാച്ചാർ (ജല്ലാദ്) പവൻ പറഞ്ഞതാണ്.നാലുതലമുറകളായി അവർ ഈ തൊഴിൽ ചെയ്യുന്നു.അദ്ദേഹത്തിൻറെ അച്ഛൻ മമ്മു ജല്ലാദ്, മുത്തച്ഛൻ കാലുറാം ജല്ലാദ്, മുതു മുത്തച്ഛൻ ലക്ഷമൺ ജല്ലാദ് എല്ലാവരും ഈ തൊഴിലാണ് ചെയ്തിരുന്നത്.
22 മത്തെ വയസ്സിൽ മുത്തച്ഛൻ കാലുറാമിനൊപ്പം പട്ടിയാല ജയിലിൽ രണ്ടു കുറ്റവാളികളെ തൂക്കിലേറ്റിയായിരുന്നു പവൻ ജല്ലാദിന്റെ അരങ്ങേറ്റം.
" നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാൻ ഞാൻ സദാ തയ്യാറായിരിക്കുകയാണ്. തീഹാറിൽനിന്നുള്ള വിളിപ്രതീക്ഷിച്ചാണ് ഈ കാത്തിരിപ്പ്. അവന്മാർക്ക് ഡെത്ത് വാറണ്ട് കിട്ടിയാലുടൻ ഞാനവിടെയെത്തും.
എനിക്കവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകൾക്ക് രണ്ടു ദിവസത്തെ സമയം മതിയാകും. ട്രയൽ നടത്തണം. അതിനുശേഷം കോടതിയുടെ ഡെത്ത് വാറണ്ട് നടപ്പാക്കിയേ ഞാൻ മടങ്ങുകയുള്ളു. അതും തികഞ്ഞ സംതൃപ്തിയോടെ".
പവൻ ജല്ലാദിന്റെ കണ്ണുകളിലെ രോഷവും വാക്കുകളിലെ തീഷ്‌ണതയും, മൃഗീയമായും അതിദാരുണമായും പീഡനമേറ്റു കൊല്ലപ്പെട്ട നിർഭയയെപ്പോലുള്ള അനേകം പെൺകുട്ടികൾക്ക് നീതിലഭിക്കാൻ നേരിടുന്ന കാലതാമസത്തിന്റെ സാമൂഹികപ്രതിഫലനമായി കാണേണ്ടതുതന്നെയാണ്.
ചിത്രം - ആരാച്ചാർ പവനും നിർഭയയുടെ ഘാതകരും