New Update
ഡൽഹി : പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജി ഡിസംബർ 18 ന് ഡൽഹി കോടതി പരിഗണിക്കും. കുറ്റവാളികളെ ഡിസംബർ 16 ന് തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. പുനരവലോകന അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കാത്തിരിക്കേണ്ടിവരുമെന്നു ഡൽഹി കോടതി അറിയിച്ചു.
‘ശിക്ഷ വിധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ടര വർഷമായി, അവരുടെ പുനരവലോകന ഹർജികൾ തള്ളി 18 മാസമായി. അവരെ ഉടൻ തൂക്കിക്കൊല്ലാൻ കോടതിയോടും സർക്കാരിനോടും അഭ്യർത്ഥിച്ചു’– നിർഭയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
പുനരവലോകന ഹർജി കോടതി കേൾക്കണം, എന്നാൽ നേരത്തെ തള്ളേണ്ടതായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ഏഴ് വർഷമായി ഞങ്ങൾ കഷ്ടപ്പെടുകയാണ്’– അവർ കൂട്ടിച്ചേർത്തു.
വിനയ് ശർമയുടെ ദയാഹർജി സർക്കാർ നിരസിച്ചതിനെത്തുടർന്ന് മറ്റൊരു പ്രതി അക്ഷയ് സിങ് അവലോകന ഹർജി നൽകിയിരുന്നു. വിനയ് ശർമ, മുകേഷ് സിങ്, പവൻ ഗുപ്ത എന്നിവരുടെ അപേക്ഷകൾ കോടതി ഇതിനകം നിരസിച്ചു.