ന്യൂഡല്‍ഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള സംവാദങ്ങൾ ശക്തിപ്രാപിക്കുന്നു. തട്ടിപ്പിലെ പ്രധാന പ്രതി നീരവ് മോദിയുമായി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബാങ്ക് തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ ഭരണകാലത്താണെന്നും മന്ത്രി പറഞ്ഞു.
നീരവ് മോദിയുടെ ഗീതാഞ്ജലി ജുവല്‍സുമായി . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ട്. ഇവരുടെ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് മനു അഭിഷേക് സിങ്‌വിയുടെ ഭാര്യയുടെ കെട്ടിടത്തിലാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞിരുന്നു. 2017ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും നേരത്തെ വിവരം ലഭിച്ചിരുന്നെന്നും കപിൽ സിബൽ ആരോപിച്ചു.
അതേസമയം ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്രധനകാര്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അന്വേഷണ സംഘത്തിന് രൂപം നൽകി.