ഞായറാഴ്ച രാത്രി ലൈറ്റുകൾ അണച്ച് ദീപം തെളിയിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര ഊർജ്ജ മന്ത്രി നിതിൻ റാവത്ത്. എല്ലാ ലൈറ്റുകളും ഒരേ സമയം അണയ്ക്കുന്നത് വലിയ വൈദ്യുതി തകരാറിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലൈറ്റുകൾ ഒറ്റയടിക്ക് ഓഫ് ചെയ്താൽ പവർ ഗ്രിഡ് തകരാറിലാകുമെന്നും അത് എല്ലാ അടിയന്തര സേവനങ്ങളുടെയും പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സേവനങ്ങൾ പുനഃസ്ഥാപിക്കാൻ 12-16 മണിക്കൂർ വരെ എടുത്തേക്കാം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വൈദ്യുതി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം ലൈറ്റുകൾ ഒരുമിച്ച് ഓഫ് ചെയ്യുന്നത് ആവശ്യകതയിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. ലോക്ക്ഡൗൺ കാരണം ഫാക്ടറികൾ പ്രവർത്തിക്കാത്തതിനാൽ ഇപ്പോൾ തന്നെ വൈദ്യുതി ഉപയോഗം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.