മുംബൈ: രാജ്യത്തിന്‍റെ ധനകാര്യ മേഖലയില്‍ കഴിഞ്ഞ 70 വർഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂത പൂർവമായ സമ്മര്‍ദ്ദമാണ് കാണാന്‍ കഴിയുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വർദ്ധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. ഇതോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാൻ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.
'ആരും ആരെയും വിശ്വസിക്കുന്നില്ല ... സ്വകാര്യമേഖലയ്ക്കുള്ളിൽ ആരും വായ്പ നൽകാൻ തയ്യാറല്ല, എല്ലാവരും പണമായി ഇരിക്കുന്നു ... അസാധാരണമായ നടപടികൾ കൈക്കൊള്ളേണ്ടിവരും' കുമാർ അഭിപ്രായപ്പെട്ടു.
കമ്പനികൾക്കുള്ള പേയ്‌മെന്റുകൾ തടഞ്ഞുവയ്ക്കുക സർക്കാരിന്റെ നയമല്ലെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.