തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല, കര്‍ശനമായ നിയന്ത്രണം പാലിക്കണം.
കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്‌ക്, ശാരീരിക അകലം എന്നിവയാണ് പ്രധാനം. ഇതില്‍ വല്ലാതെ ഒരു ലാഘവ നില വന്നിട്ടുണ്ട്. ഇതൊന്നും സാരമില്ല എന്നൊരു ബോധം വന്നിട്ടുണ്ട്. അത് അപകടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരങ്ങൾ ആരോഗ്യപരിപാലന നിർദേശങ്ങൾക്ക് വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണം. ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത കുറഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു.
പ്രാദേശിക തലത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നല്ല ഇടപെടൽ നടത്തണം. സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് തുറന്നു പ്രവർത്തിക്കുന്നത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.