കൊച്ചി: രണ്ട് ദിവസത്തിനിടെ കേരളം ഒട്ടാകെ പരന്ന വാർത്തയാണ് കുപ്പിയിൽ പെട്രോൾ വാങ്ങാൻ ഇനി പൊലീസിന്റെ സമ്മതം വേണം എന്നത്. സത്യത്തിൽ ഇങ്ങിനെയൊരു ഉത്തരവിനെ പറ്റി പൊലീസുകാർക്ക് കേട്ടറിവ് പോലും ഇല്ല.
സംസ്ഥാന പൊലീസ് മേധാവിയോ, ആഭ്യന്തര വകുപ്പോ ഇങ്ങിനെയൊരു നിർദ്ദേശം നൽകിയിട്ടില്ല. കേരള പൊലീസിന്റെ ഇൻഫർമേഷൻ സെന്ററിൽ നിന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് ഈ കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചത്.
തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും ഇങ്ങിനെയൊരു ഉത്തരവ് നൽകിയിട്ടില്ലെന്നുമാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും പറഞ്ഞത്. പെട്രോൾ വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും പൊലീസ് പുറത്തിറക്കിയിട്ടില്ലെന്ന് ഇവിടെ നിന്നും അറിയിച്ചു.
തിരുവല്ലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകൾക്കും പൊലീസ് ഈ നിർദ്ദേശം നൽകിയെന്നാണ് പ്രചരിച്ച വാർത്ത.
ഇല്ലാത്ത ഉത്തരവിനെ എതിർത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ചൂട് പിടിക്കുകയാണ്. നിരവധി പേരാണ് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനെ പൊലീസ് എതിർക്കുന്നുവെന്ന പേരിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.