ഡൽഹി: മീരബായി ചാനുവിന്‍റെ മെഡല്‍ നേട്ടത്തിന് പിന്നാലെ ഇതിന്‍റെ പേരില്‍ ഇന്ത്യക്കാര്‍ കപടത കളിക്കുന്നുവെന്ന് ആരോപിച്ച് മോഡലും, നടന്‍ മിലന്ത് സോമന്‍റെ ഭാര്യയുമായി അങ്കിത കോണ്‍വര്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇവര്‍ തന്‍റെ അഭിപ്രായം പങ്കുവച്ചത്.
മീരബായി ചാനുവിന്‍റെ മെഡല്‍ നേട്ടവും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരോട് പുലര്‍ത്തുന്ന വംശീയ വിവേചനവും ചൂണ്ടിക്കാട്ടിയാണ് അങ്കിതയുടെ ട്വീറ്റ്. എന്തായാലും അങ്കിതയുടെ ട്വീറ്റ് വലിയ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ട്വിറ്ററില്‍ ഇടവരുത്തിയിരിക്കുന്നത്.
'നിങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നാണെങ്കില്‍ രാജ്യത്തിന് മെഡല്‍ നേടിതരുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരാകുന്നു, അല്ലാത്തപ്പോള്‍ നിങ്ങള്‍ അറിയപ്പെടുന്നത് 'ചിന്‍കി', 'ചൈനീസ്', 'നേപ്പാളി' എന്നൊക്കെയാണ്, ഇപ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കലുണ്ട് 'കൊറോണ'.
ഇന്ത്യയില്‍ ജാതിയത മാത്രമല്ല വംശീയതയും ഉണ്ട്. എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്, ശരിക്കും കപടതയാണ് ഇത്. ഈ ട്വീറ്റ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. പലരും അങ്കിതയുടെ വാദങ്ങളെ എതിര്‍ത്തും അനുകൂലിച്ചും ട്വീറ്റുകളുമായി എത്തി.
വടക്ക് കിഴക്കന്‍ ജനത ഇന്ത്യയുടെ ഭാഗമാണെന്നും, അത്തരത്തില്‍ ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ അറിവില്ലായ്മയാണെന്നും അവരുടെ അഭിപ്രായം രാജ്യത്തിന്‍റെ അഭിപ്രായമല്ലെന്നും ചിലര്‍ കുറിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ യഥാര്‍ത്ഥ ചിത്രം നല്‍കില്ലെന്നാണ് ചിലര്‍ വ്യക്തമാക്കിയത്.