പാരീസ്: യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിലനിന്ന ദേവാലയമാണ് നോട്രഡാമിലെ കത്തീഡ്രൽ. കലാ ചാരുതയ്ക്കും കീർത്തികേട്ടതാണ് നോട്രഡാം ദേവാലയം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ 850 വർഷത്തിലേറെ പഴക്കമുള്ള അതിപ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിലെ തീപിടുത്തം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നിനെയും വകവച്ചുകൊടുക്കാത്ത അഗ്നിയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ വിശ്വപ്രസിദ്ധ കത്തീഡ്രൽ ഏതാണ്ട് പൂർണമായും കത്തിച്ചാമ്പലായിരിക്കുന്നു .
ചരിത്രത്തിന്റെ പല ഏടുകളിലും ഈ കത്തീഡ്രലിന് നിർണായകമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. 1163 ൽ സ്ഥാപിതമായ ഈ ദേവാലയത്തിന്റെ നിർമാണം പലഘട്ടങ്ങളിലായി നീങ്ങി, 1345 ലാണ് അവസാനിച്ചത്. 1804 ഡിസംബർ രണ്ടാം തീയതി നെപ്പോളിയന്റെ കിരീടധാരണം ഇവിടെവച്ചാണ് നടന്നത്. ജാക്വിസ് ലൂയിസ് ഡേവിസ് എന്ന ഫ്രഞ്ച് കലാകാരൻ ചിത്രീകരിച്ച കിരീടധാരണം, ലുവ്റേ മ്യൂസിയത്തിൽ പെയിന്റിംഗുകളുടെ കൂട്ടത്തിൽ കാണാം.
വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് നടക്കുന്ന ഒരിടം കൂടിയായ ഈ കത്തീഡ്രൽ അനേകം സാഹിത്യകൃതികളിലും വിഷയമായിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടുത്തെ പുരാതനമായ പല ശില്പങ്ങളും മറ്റും വികലമാക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തുവെങ്കിലും പിന്നീട് ആധുനിക രീതിയിൽ പുനരുദ്ധാരണം നടന്നു. പുരാതന രീതിയെ തച്ചുടച്ചുകൊണ്ടുള്ള പുനരുദ്ധാരണം പാരീസിലെ ഒരു വിഭാഗം ജനങ്ങളിൽ അസംതൃപ്തി ഉണ്ടാക്കി. അക്കൂട്ടത്തിൽ ഉൾപെട്ട വ്യക്തിയായിരുന്നു, വിശ്വപ്രശസ്ത ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ ഹ്യൂഗോ.
അദ്ദേഹത്തിന്റെ 1931 ൽ പ്രസിദ്ധീകരിച്ച നോട്രഡാമിലെ കൂനൻ എന്ന വിഖ്യാതകൃതി ഒരു റൊമാന്റിക് -ഗോത്തിക് നോവലാണ്. പ്രധാന കഥാപാത്രങ്ങളായ എസ്മറാൽഡ എന്ന ജിപ്സി നർത്തകിയേയും അവരെ മോഹിച്ച പള്ളിയിലെ മണിമുട്ടുകാരനും വിരൂപിയുമായ ക്വാസിമോഡോ എന്ന കൂനനെയും പോലെ നൊട്രഡാമിലെ പഴയ രൂപത്തിലുള്ള പള്ളിയും നോവലിൽ സ്ഥാനം പിടിച്ചു. അവഗണിക്കപ്പെട്ടിരുന്ന ഗോത്തിക് ആർകിടെക്ചറിനെ കുറിച്ച് പൊതുജനങ്ങളിൽ ഒരവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഗ്രന്ഥകർത്താവിന്റെ ലക്ഷ്യം.
നോട്രഡാം കത്തീഡ്രലിന്റെ യഥാർഥ പേരായ നോട്രഡാം ഡി പാരിസ് എന്നായിരുന്നു നോവലിന്റെ പേരും. അത് ഫ്രഞ്ച് ഭാഷയിൽ നിന്ന് തർജമ ചെയ്തപ്പോഴാണ് ഹഞ്ച് ബാക്ക് ഓഫ് നോട്രഡാം (നോട്രഡാമിലെ കൂനൻ) ആയത്. നോവൽ പാരീസിൽ ജനപ്രീതി നേടിയതോടൊപ്പം ജനങ്ങളിൽ ഗോത്തിക് ആർകിടെക്ചറിനോടും പുരാതന കലാസംസ്കൃതിയോടും ഉള്ള താല്പര്യം വർധിച്ചു.
പാരീസ് നഗരത്തിലെ നിർമാണ പ്രവർത്തനങ്ങളിലും ഈ മാറ്റം കാണാനായി. 1845 മുതൽ ഏറ്റവും അവസാനം 1990 വരെ നോട്രഡാം കത്തീഡ്രലിൽ നടന്ന പുനരുദ്ധാരണ പ്രവൃത്തികളിലും പഴയ ഫ്രഞ്ച്-ഗോത്തിക് രീതിയാണ് പിന്തുടർന്നത്. അങ്ങനെയാണ് നോട്രഡാം കത്തീഡ്രലിന്റെ ഇന്ന് കാണുന്ന കലാചാരുതയ്ക്കും പ്രസിദ്ധിക്കും നോട്രഡാമിലെ കൂനനും, വിക്ടർ ഹ്യൂഗോയും കാരണമായത്.
സെയിൻ നദിക്കരയിലാണ് നോട്രഡാം ഡി പാരീസ് അഥവാ അവർ ലേഡി ഓഫ് പാരീസ് എന്ന കാത്തലിക് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. ചുവരുകളുടെ മേൽ ഭാഗത്ത് ചില്ലുജാലകങ്ങൾ. ഒരു മുറിയിൽ പള്ളിയിൽ നേർച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധന സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുണ്ട്.
പള്ളിമേടയിൽ കയറിയാൽ പാരീസ് നഗരം കാണാം. വിശ്വപ്രസിദ്ധമായ 15 ടണ് ഭാരമുള്ളതടക്കം പത്തിലേറെ മണികളും, ഈശോയെ ക്രൂശിച്ച മരക്കുരിശിന്റെ ഒരു ഭാഗവും ഒരു ആണിയും അണിഞ്ഞ മുൾക്കിരീടവും, പ്രധാന കവാടത്തിന് മുകളിലെ കലാരൂപവും കന്യകാ മാതാവിന്റെ 37 ലധികം വരുന്ന പ്രതിമകളും, പള്ളി സ്ഥാപിക്കാനായി നിയോഗിക്കപ്പെട്ട് പിന്നിട് രക്തസാക്ഷിയായി മരിച്ച വിശുദ്ധ ഡെന്നിസിന്റെ പ്രതിമകളും എല്ലാം കാഴ്ചക്കാർക്ക് വിസ്മയമൊരുക്കുന്നു.
പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവൽ മാക്രോണ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷൻ പരിപാടി മാറ്റിവച്ചു. കത്തീഡ്രൽ പുനർനിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി കത്തീഡ്രലിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു മാക്രോണിന്റെ പ്രഖ്യാപനം. ദേവാലയം പൂർണമായി കത്തിനശിക്കാതിരുന്നതിൽ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം, തീപിടിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാൻസിൽ നിരവധി പള്ളികൾക്കു നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.