തൃശൂർ: കുതിരാൻ തുരങ്ക ഉദ്ഘാടനത്തില്‍ ക്രെഡിറ്റിന്റെ പ്രശ്‌നമില്ലെന്നും നാടിന്റെ താത്പര്യമാണ് പ്രധാനമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള ഉദ്ഘാടനത്തിനും പ്രത്യേക താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
പരിപൂർണമായി രണ്ട് തുരങ്കവും തുറന്ന് കഴിഞ്ഞ് ഉദ്ഘാടനം മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എൻഎച്ച്എയുടെ നിർമ്മാണ പ്രവർത്തികൾക്ക് സംസ്ഥാന സർക്കാർ നൽകിയ പിന്തുണയെ എൻ എച്ച് എ ഉദ്യോഗസ്ഥർ യോഗങ്ങളിൽ പ്രശംസിച്ചിരുന്നു.
ക്രെഡിറ്റിന് വേണ്ടിയല്ല. നാടിന്റെ താൽപ്പര്യമാണ് പ്രധാനലക്ഷ്യം. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത യോഗങ്ങൾ വിളിച്ച് ചേർത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. 14 യോഗങ്ങളാണ് ഒന്നാം ടണൽ നിർമ്മാണ സമയത്ത് വിളിച്ച് ചേർത്തത്. ഓഗസ്റ്റിന് മുമ്പ് ഒരു ടണൽ എങ്കിലും തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അത് അനുസരിച്ചാണ് എൻഎച്ച്എയും കരാറുകാരും പണി പൂർത്തിയാക്കിയതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കേന്ദ്ര മന്ത്രിയുടെ ട്വീറ്റിന് ശേഷം മന്ത്രി രാജനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എൻഎച്ച്എ സർട്ടിഫിക്കേഷൻ തന്നാൽ തുറക്കാമെന്ന് തന്നെയായിരുന്നു സംസ്ഥാനത്തിന്റെയും തീരുമാനം.
രണ്ടാം ടണലിന്റെ നിർമ്മാണപ്രവർത്തനം പെട്ടന്ന് തന്നെ പൂർത്തിയാക്കാൻ നേരത്തെ ചെയ്തത് പോലെ തന്നെ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. കരാറുകാരെ അടക്കം ചേർത്തുകൊണ്ട് യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.