കുവൈറ്റ് : സംസാരിക്കുന്ന റോബോട്ട് അതിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് തന്നെ ക്ലാസെടുത്ത അപൂര്‍വ്വ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് എൻ.എസ്.എസ് അലുംനി ശാസ്ത്രോത്സവ് കുവൈറ്റില്‍ അരങ്ങേറുന്നത്.
സംസാരിക്കുന്നതും ശുചീകരണം നടത്തുന്നതുമായ റോബോട്ടുകളും മേളയില്‍ കൗതുകമായി. റോബോട്ടിക് ഫുട്ബാൾ, റോബോട്ടിക് സുമോ ഗുസ്തി, റോബോട്ടിക് ഒാട്ടമത്സരം എന്നിവയും കാണികളെ ആകർഷിച്ചു.
സൽവയിലെ സുമേരീദാ ഹാളിൽ ‘ഇന്ത്യൻസ് ഇൻ കുവൈത്തു’മായി സഹകരിച്ച് നടത്തിയ ശാസ്ത്രോത്സവത്തിന്റെ പ്രധാന ആകർഷണം സംസാരിക്കുന്ന റോബോട്ടും ഇന്ത്യയിൽനിന്നുള്ള ഗ്രിഡ് ബോട്സ് സാങ്കേതിക വിദഗ്ധൻ പുൽകിത് കൗറിന്‍ ക്ലാസുമായിരുന്നു.
കുട്ടികൾക്കായി റൂബിക്സ് ക്യൂബ് സോൾവിങ് മത്സരവുമുണ്ടായി. കഴിഞ്ഞ തവണ 13 സെക്കണ്ടായിരുന്നു റിക്കോര്‍ഡ് എങ്കില്‍ ഇത്തവണ 11 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയായിരുന്നു റൂബിക്സ് ക്യൂബ് സോൾവിങ് മത്സരത്തില്‍ റെക്കോര്‍ഡ് തിരുത്തിയത്.
സ്കൂളുകളുടെ ശാസ്ത്ര പ്രദർശന മത്സരത്തിൽ കുവൈത്തിലെ 21 ഇന്ത്യൻ സ്കൂളുകൾ സംബന്ധിച്ചു. 11 പ്രഫഷനൽ സംഘടനകളും പങ്കാളികളായി. പുൽകിത് കൗർ ‘ഇൻവിസിബിൾ ക്ലോക്ക്’ ഉൾപ്പെടെ പുതിയ സാേങ്കതിക വിദ്യകൾ പരിചയപ്പെടുത്തി.
പ്രത്യേക വെളിച്ചം കടത്തിവിട്ട് വസ്തുവിനെ ‘കാണാതാക്കുന്ന’ (മറഞ്ഞിരിക്കുന്ന വസ്തുവിന്റെ അപ്പുറം കാണാൻ കഴിയുന്നു) സൂത്രം കുട്ടികൾക്ക് നന്നേ ബോധിച്ചു. പ്രസിഡൻറ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി ദീപക്, പ്രോഗ്രാം കൺവീനർ സുനിൽ ജേക്കബ്, സംഘാടക സമിതി അംഗങ്ങളായ ദേവദത്തൻ വാസുദേവൻ, നവീൻ രാധാമണി തുടങ്ങിയവർ നേതൃത്വം നൽകി.