ഒരു കൊച്ചു ദു:ഖം എന്ന പേരിൽ ഒ എൻ വി യുടെ ഒരു പഴയ കവിതയുണ്ട്.
"താർമഷിയിട്ട നിരത്തിലൂടെ, ഇണ
വേർപെട്ടുരുണ്ടു പോം പാത്രവും മൂടിയും
പിന്നാലെ ചെന്നെടുത്താരോ തിരികെയാ
കുഞ്ഞിക്കരങ്ങളിലേൽപ്പിച്ചുപോരവേ
കുട്ടിതൻ കണ്ണു നിറഞ്ഞുപോയ് ഉച്ചയ്ക്കു
പട്ടിണിയാകുമെന്നോർത്തല്ല തൻ
ചോറ്റുപാത്രത്തിൽ നിന്നൂർന്നു വീണതു
നാലഞ്ചുകപ്പക്കഷണമാണാളുകൾ കണ്ടുപോയ്.“
ഒരു കാലത്തെ മലയാളക്കരയുടെ സാമൂഹ്യ അവസ്ഥയ്ക്കൊപ്പം തന്നെ സെൻസേഷണലിസത്തിന്റെ അപകടച്ചുഴികളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നതായിരുന്നു ഈ വരികൾ. സിനിമാ പാട്ടുകളിലാണെങ്കിൽ ചില്ലിലെ ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം എന്ന വരികൾ മാത്രം മതി ഒരു ശരാശരി മലയാളിയ്ക്ക് തന്റെ ഗതകാലസ്മരണകളിലേക്ക് ആവേശപൂർവം നടന്നു ചെല്ലാൻ. ഒ എൻ വി എന്ന കവി മലയാളിയെ എത്രത്തോളം സ്വാധീനിക്കുന്നെന്നറിയാൻ ഈ വരികൾ ഒരു തവണ കേട്ടാൽ മാത്രം മതി.
മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിന് ഓർമദിനം. അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനമാണ് മേയ് 27. മലയാള ഗാനരംഗത്തും കവിതയിലും ഒ എൻ വി എന്ന പേര് മഹാമേരു പോലെ തലയുയർത്തി നിൽക്കുന്നു. ഒ എന്‍ വി യുടെ ഒരു വരിയെങ്കിലും റേഡിയോയിലൂടെയോ ടിവിയിലൂടെയോ പുതുതലമുറയുടെ സൈബർ ഇടങ്ങളിലൂടെയോ കേള്‍ക്കാത്ത ഒരു ദിനം എന്നത് മലയാളിയ്ക്ക് അപൂർവമായിരിക്കും. അത്രമേൽ ഒ എൻ വി മലയാളിയുടെ കലാഹൃദയത്തെ സ്വാധീനിച്ചിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാള സാഹിത്യ ലോകം ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒഎൻവി കുറുപ്പിനെ മലയാളി ശ്രദ്ധിച്ചു തുടങ്ങിയത്. 1949ല്‍ ആദ്യ കവിതാസമാഹാരമായ ‘പൊരുതുന്ന സൗന്ദര്യം’ പ്രസിദ്ധീകരിച്ചു.
പിന്നീട് ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, മയില്‍പ്പീലി, അഗ്‌നിശലഭങ്ങള്‍, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, തോന്ന്യാക്ഷരങ്ങള്‍, അപരാഹ്നം, ഉജ്ജയിനി, വെറുതെ, സ്വയംവരം, ഭൈരവന്റെ തുടി തുടങ്ങി നിരവധി കൃതികള്‍. അതിലേറെ മനോഹരമായതും ആഴത്തിൽ മലയാളി മനസുകളിലേക്ക് ചേക്കേറുകയും ചെയ്ത സിനിമാനാടക ഗാനങ്ങളും.
1982 മുതൽ 1987 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.