പാലക്കാട് ∙ മുതിര്‍ന്ന ബിജെപി നേതാവ് ഓ രാജഗോപാലിനെ വി.എസ്. അച്യുതാനന്ദനുമായും കെ.ആർ.ഗൗരിയമ്മയുമായും താരതമ്യപ്പെടുത്തി മന്ത്രി എ.കെ.ബാലൻ. പല കാരണങ്ങളാലും വി എസിനെയും ഗൌരിയമ്മയെയും പോലെ സമാദരണീയനായ രാഷ്ടീയ പ്രവർത്തകനാണ് ഒ.രാജഗോപാലെന്നു മന്ത്രി പറഞ്ഞു . രാഷ്ട്രീയ വിമർശനം പക്വതയോടെ കൈകാര്യം ചെയ്യുന്ന അദ്ദേഹം വാക്കുകൾ കൊണ്ടുപോലും എതിരാളികളെ നോവിക്കാറില്ല.
ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാർഥിയായി പല പ്രാവശ്യം മൽസരിച്ചു തോറ്റെങ്കിലും ആർക്കും പ്രവചിക്കാനാവാത്ത മൽസരത്തിൽ വിജയിച്ചു. എക്കാലത്തും ധാർമികത ഉയർത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടെന്നും ബാലൻ പറഞ്ഞു.
ഒ.രാജഗോപാൽ എംഎൽഎയുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീകാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവതി സ്മൃതിമണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എട്ടു ലക്ഷം രൂപ ചെലവഴിച്ച് രാജഗോപാൽ തന്നെയാണു മണ്ഡപം നിർമിച്ചത്.
പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഇസ്മായിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒ.ഗിരിധരൻ, പഞ്ചായത്ത് അംഗം ബൾക്കീസ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നന്ദകുമാർ, എം.കെ.ചന്ദ്രൻ, ജി.സൽപ്രകാശ്, പി.എം.അലി, എ.പ്രമോദ്, ശ്യാമപ്രസാദ് എന്നിവർ പ്രസംഗിച്ചു.