തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്നും കരകയറുന്നതിനിടെ ബിജെപിക്ക് അടുത്ത പ്രഹരമായി പാര്‍ട്ടിയുടെ കേരളത്തിലെ ഏക എംഎല്‍എയായ ഒ രാജഗോപാലിന്റെ കാര്‍ഷികനിയമത്തിനെതിരായ നിലപാട്. കര്‍ഷക നിയമത്തിനെതിരായി സഭ വിളിച്ചുകൂട്ടി പ്രമേയം പാസ്സാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ തന്നെ ബിജെപി കേന്ദ്രങ്ങള്‍ ഇതിനെതിരായി ഉണര്‍ന്നിരുന്നു. തുടര്‍ന്ന് കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുവാദം നിഷേധിച്ചു.
ഇത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തിയെങ്കിലും പിന്നാക്കം പോകാന്‍ ഇടതുമുന്നണി തയ്യാറായില്ല. പരസ്യമായി പ്രതിഷേധിച്ചപ്പോഴും രഹസ്യമായി ഗവര്‍ണറുമായി സന്ധി ചെയ്യാന്‍ ക്രിസ്മസ് ആശംസയും കേക്കുമായി കൃഷി മന്ത്രിയും നിയമമന്ത്രിയും രാജ്ഭവന്‍ കയറി സമ്മേളനത്തിന് അനുവാദം വാങ്ങി. ഒടുവില്‍ ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുവാദം നല്‍കി.
സഭ സമ്മേളനത്തിന് മുമ്പേ തന്നെ എല്‍ഡിഎഫ് അംഗങ്ങളും യുഡിഎഫ് അംഗങ്ങളും കാര്‍ഷിക നിയമത്തെ എതിര്‍ക്കുമെന്നും, ബിജെപിയുടെ ഏക പ്രതിനിധി ഒ രാജഗോപാല്‍ കേന്ദ്ര നയങ്ങള്‍ക്കൊപ്പം നിയമത്തെ അനുകൂലിക്കുമെന്നുമാണ് ഏവരും കണക്ക് കൂട്ടിയത്. എന്നാല്‍ അതിനു വിപരീതമായി രാജഗോപാല്‍ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തില്ലെന്നു മാത്രമല്ല അനുകൂല നിലപാടെടുത്തതോടെ അത് സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിയും സൃഷ്ടിച്ചു.
രാജഗോപാല്‍ ആദ്യം നിയമസഭയില്‍ നടത്തിയ പ്രസംഗം സംസ്ഥാന സര്‍ക്കാരിനെ തലോടി പോകുന്നതുമാത്രമായിരുന്നു. പുറത്തിറങ്ങി മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിലായത്.
ബിജെപിയിലെ ഗ്രൂപ്പ് പോര് ശക്തമാക്കുന്നതാണ് ഒ രാജഗോപാലിന്റെ പ്രതികരണം എന്നുതന്നെയാണ് സൂചന. നേരത്തെ മുതിര്‍ന്ന നേതാക്കളായ പി എം വേലായുധനും ശോഭാ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതോടെ സുരേന്ദ്രന്റെ വരവോടെ ശമിച്ചു എന്നു കരുതിയ ഗ്രൂപ്പ് പോര് ഉച്ചസ്ഥായിയിലായിയിരുന്നു. ഈ പക്ഷത്തേക്ക് ഒ രാജഗോപാല്‍ കൂടി കടന്നുവരുന്നതാണ് ഇന്നത്തെ നിയമസഭാ സമ്മേളനത്തോടെ വ്യക്തമാകുന്നത്.
"ജനഹിതം ഇതാണ് പിന്നെ താനെന്തിന് മറുത്തു നില്‍ക്കുന്നു, ഇതല്ലേ ജനാധിപത്യത്തില്‍ വേണ്ടത്" എന്നാണ് സമ്മേളനാന്തരം നിയമസഭാ മീഡിയറൂമില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം വിശദീകരിച്ചത്. നേമത്ത് ഒരു തവണ കൂടി മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒ രാജഗോപാലിന് നേതൃത്വം അതിനു വഴങ്ങില്ലെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അതിന്റെ സൂചനയാണ് പാര്‍ട്ടി അവിശ്യപ്പെട്ടാല്‍ താന്‍ ഇനിയും മല്‍സരിക്കാന്‍ തയ്യാറാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജഗോപാല്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്.
എന്നാല്‍ ആ സീറ്റ് സുരേഷ് ഗോപിയെ ഇറക്കി മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന് താല്‍പ്പര്യം. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ കൈവിട്ട് ഒ രാജഗോപാല്‍ മുന്നോട്ട് വന്നത്. ഈ പ്രതിസന്ധി പാര്‍ട്ടിയെ വലിയ വിഷമത്തിലാക്കുമെന്ന് ഉറപ്പാണ്.
കേരളത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവിനെതിരെ നടപടിയെടുത്തല്‍ അത് വരുന്ന പൊതുതെരെഞ്ഞെടുപ്പില്‍ബിജെപിക്ക് ക്ഷീണമുണ്ടാക്കും. നടപടിയെടുക്കാതിരുന്നല്‍ അച്ചടക്കമുള്ള പാര്‍ട്ടിയെന്ന പേര് നഷ്ടപ്പെടുകയും ചെയ്യും. പാര്‍ട്ടി നടപടിയെടുത്താല്‍ ഒ രാജഗോപാല്‍ പാര്‍ട്ടി വിട്ടു സ്വതന്ത്രനായി നേമത്ത് മല്‍സരിക്കും.
അങ്ങനെ വന്നാല്‍ ബിജെപിക്ക് അതു കനത്ത തിരിച്ചടിയാകും. നിലവിലെ ഏക സീറ്റു കൈവിട്ടല്‍ അത് കെ സുരേന്ദ്രനും ബിജെപിക്കും കനത്ത രാഷ്ട്രീയ നഷ്ടമാകും . ഇത് മറ്റ് മണ്ഡലങ്ങളിലെ ബിജെപിയുടെ സാധ്യതയെ ബാധിക്കുകയും ചെയ്യും.