ജിദ്ദ: ജോലി സ്ഥലത്ത് വെച്ച് മലയാളി മരണപ്പെട്ടു; മൃതദേഹം മക്കയിൽ ഖബറടക്കി. മലപ്പുറം, വളാഞ്ചേരി, തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടിൽ ഉസ്മാൻ (52) ആണ് ജോലിയിൽ വ്യാപൃതനായിരിക്കേ തളർന്ന് വീഴുകയും മരണപ്പെടുകയും ചെയ്തത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി സ്ഥലമായ ജിദ്ദയിലെ മദീന റോഡിൽ പ്രവർത്തിക്കുന്ന റഹീലി പോളിക്ലിനിക്ക് ഫർമാസിയിൽ കാലത്ത് പതിവ് പോലെ ജോലിയിൽ പ്രവേശിച്ച ഉസ്മാൻ ഏറെ വൈകാതെ തളർന്ന് വീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
കാൽ നൂറ്റാണ്ടായി ജിദ്ദയിൽ പ്രവാസിയായ ഉസ്മാൻ 12 വർഷമായി ഇതേ ഫാർമസിയിൽ ജീവനക്കാരനാണ്. പിതാവ്: ഹംസ ഹാജി. മാതാവ്: നബീസ. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് ആഷിഖ് (24), അൽസാബിത്ത് (12).
ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മോച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു ആദ്യ ആലോചനയെങ്കിലും, പിന്നീട് മക്കയിൽ ഖബറടക്കാമെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കുകയും അതനുസരിച്ച് ചൊവാഴ്ച ഹറം ശരീഫിലെ മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ജനാസ നിസ്കാരം നിർവഹിക്കുകയും മക്കയിൽ സംസ്കരിക്കുകയും ചെയ്തു.
ഉസ്മാൻ കിനങ്ങാട്ടിലിന്റെ ആകസ്മിക വിയോഗത്തിൽ ജിദ്ദയിലെ മലയാളി ഫാർമസിസ്റ്റുകളുടെ സംഘടനയായ ജെ കെ എഫ് പി (ജിദ്ദ - കേരള ഫാർമസിസ്റ്റ്സ് ഫോറം) അഗാധമായ ദുഃഖം രേഖപ്പെടുത്തി.