ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്ത് കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വിശ്വസിക്കാൻ സാധിക്കില്ല വിജയമ്മയുടെ മരണം. തിങ്കളാഴ്ച വൈകിട്ട് സ്റ്റാൻഡിൽ നിന്നും ഒരോരുത്തരും വീടുകളിലേക്ക് പോകുമ്പോഴും ശങ്കരാശ്ശേരീൽ വിജയമ്മ തന്റെ ഒട്ടോറിക്ഷയിൽ യാത്രക്കാരെ കയറ്റി വിട്ടിട്ട് തമാശകൾ പറഞ്ഞ് പിരിഞ്ഞതാണ്.
ഒരു കുടുംബത്തിലെ ഏകാശ്രയമായിരുന്നു വീട്ടമ്മയായ വിജയമ്മ. വീട്ടിലെ കഷ്ടപ്പാടുകളാണ് വിജയമ്മയെ ഒട്ടോറിക്ഷ തൊഴിലാളിയാക്കിയത്. ഇന്ന് രാവിലെ കൂത്താട്ടുകുളത്തേക്ക് ഉഴവൂരിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ടുപോകുന്ന വഴിയാണ് വെളിയന്നൂർ പടിഞ്ഞാറ്റെപീടികയിൽ വെച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിൽ നായ ചാടി ഒട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.
ഉടൻ തന്നെ നാട്ടുകാർ വിജയമ്മയെ കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസാരപരിക്കോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇവർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം കോവിഡ് പരിശോധന നടത്തി കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടം നടത്തിയ ശേഷം നാളെ സംസ്കരിക്കും. ഓട്ടോറിക്ഷ തൊഴിലാളികളുടെ ക്ഷേമങ്ങൾക്കായി ഉഴവൂരില്‍ രൂപീകരിച്ച കുട്ടായമയുടെ സജീവ പ്രവർത്തകയായിരുന്നു വിജയമ്മ. ഉഴവൂർ ടൗണിലെ രണ്ട് വനിതാ ഒട്ടോറിക്ഷ തൊഴിലാളികളിൽ ഒരാളാണ് മരിച്ച വിജയമ്മ. കൂലിതൊഴിലാളിയായ സോമനാണ് ഭർത്താവ്. രണ്ട് പെൺമക്കൾ.