കോയമ്പത്തൂര്‍: ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞയാളെ അമ്മയും മകളും തല്ലിക്കൊന്നു. അരുൾനഗർ സ്വദേശി എൻ. പെരിയസ്വാമി(46)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയനഗർ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പോലീസ് കസ്റ്റഡിയിലെടുത്തു.
വിധവയായ ധനലക്ഷ്മിയും അമ്മ മല്ലികയും പെരിയനഗറിലാണ് താമസം. ഒരാഴ്ച മുമ്പാണ് അറിയാത്ത നമ്പറിൽനിന്ന് ധനലക്ഷ്മിയുടെ ഫോണിലേക്ക് കോൾ വന്നത്. റോങ് നമ്പറാണെന്ന് പറഞ്ഞെങ്കിലും പെരിയസ്വാമി വീണ്ടും കോൾ ചെയ്തു. ഫോണെടുത്താൽ അശ്ലീലച്ചുവയോടെയായിരുന്നു ഇയാൾ സംസാരിച്ചിരുന്നത്. തുടർന്നാണ് ശല്യക്കാരനെ കൈകാര്യം ചെയ്യാനായി തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
ധനലക്ഷ്മിയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാലാണ് ഇരുവരും പെരിയസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തടിക്കഷണം കൊണ്ട് തലയിലും മുഖത്തും കാലിലും പരിക്കേറ്റ പെരിയസ്വാമി റോഡിലെത്തിയപ്പോൾ മരിച്ചുവീഴുകയായിരുന്നു.