തിരുവനന്തപുരം:ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ്പരിവാറിൻെറ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ പോരാട്ട പ്രതിജ്ഞ സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അറിയിച്ചു. ഒക്ടോബർ 28ന് വൈകുന്നേരം 4:30ന് സംസ്ഥാനത്തൊട്ടാകെ കവലകളിൽ സംഘ് ഫാഷിസത്തിനെതിരെ പെൺപോരാട്ട പ്രതിജ്ഞ നടക്കും.
സംഘ്പരിവാർ ഗുജറാത്തിൽ പരീക്ഷിച്ച വംശീയ ഉന്മൂലനം ഇന്ത്യയിലാകെ വ്യാപിപ്പിക്കുമെന്നതിൻെറ മുന്നറിയിപ്പുകളാണ് യുപിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ദലിത് അതിക്രമങ്ങളും ബലാൽസംഗക്കൊലകളും.
സ്ത്രീവിരുദ്ധമായ ജാതിമേധാവിത്വ രാഷ്ട്രസങ്കൽപം വെച്ചുപുലർത്തുന്ന സംഘ്പരിവാർ, ബലാൽസംഗത്തെ വംശഹത്യയുടെ ആയുധമായിക്കാണുന്ന രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. ഹാഥറസ് ഒരു സൂചകമാണ്.
സ്റ്റേറ്റും ക്രിമിനലുകളും ഒന്നാകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹാഥറസിലെ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന ഫോറൻസിക് റിപ്പോർട്ടിനെ ചോദ്യംചെയ്ത ഡോക്ടർമാർക്കെതിരെ നടപടിയെടുത്ത വാർത്ത ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.
ജനാധിപത്യപരമായ പെൺപോരാട്ടത്തിൽ അടിയുറച്ചുനിൽക്കുവാനുള്ള പ്രതിജ്ഞ ഏറ്റവും പ്രസക്തമായ കാലത്ത് വിമൻ ജസ്റ്റിസിൻെറ തീരുമാനം പ്രാധാന്യം അർഹിക്കുന്നുവെന്നും ജബീന ഇർഷാദ് കൂട്ടിച്ചേർത്തു.