ഭുവനേശ്വര്‍: പരിശീലനത്തിന് പണമില്ലാതെ അത്‌ലറ്റ് താരം ദ്യുതി ചന്ദ് തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച ദ്യുതി ചന്ദ് ബിഎംഡബ്ല്യു പരിപാലിക്കാനുള്ള ചെലവ് ഭീമമായതിനാലാണ് താന്‍ കാര്‍ വില്‍ക്കുന്നതെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ദ്യുതി ചന്ദിന് ചെയ്ത സാമ്പത്തിക സഹായങ്ങളുടെ വിശദാംശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. 2015 മുതൽ ഇതുവരെ ദ്യുതിക്ക് ഒഡീഷ സർക്കാർ നൽകിയത് 4.09 കോടി രൂപയാണ്. 2018-ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിനുള്ള ഉപഹാരമായി മൂന്നു കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്.
2015-19 കാലയളവിൽ പരിശീലനത്തിന് സഹായമെന്ന നിലയിൽ 30 ലക്ഷം രൂപ നൽകി. ടോക്കിയോ ഒളിമ്പിക്സിനുള്ള ഒരുക്കത്തിനായി 50 ലക്ഷം രൂപ കൂടി നൽകി. ഈ 50 ലക്ഷം രണ്ടു ഗഡുക്കളായാണ് നൽകിയത്. ആദ്യത്തേത് 2019 ഓഗസ്റ്റ് രണ്ടിനും രണ്ടാമത്തേത് ഡിസംബർ 27-നുമായി നൽകി.
ഇതിനു പുറമെ ദ്യുതി ചന്ദിന് സംസ്ഥാന സർക്കാർ അരലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലി നൽകിയ കാര്യവും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ‘ഒഡീഷ മൈനിങ് കോർപറേഷനിൽ (ഒഎംസി) എ ലെവൽ ഓഫിസറായി ദ്യുതിയെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്. നിലവിൽ 84,604 രൂപയാണ് ദ്യുതിയുടെ മൊത്തം പ്രതിമാസ ശമ്പളം. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ദ്യുതി ഓഫിസിൽ വരേണ്ട കാര്യം പോലുമില്ല. മുഴുവൻ സമയ പരിശീലനത്തിന് ദ്യുതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുള്ളതാണ്’ – പ്രസ്താവന വ്യക്തമാക്കുന്നു.
ഒഡീഷ മൈനിങ് കോർപറേഷൻ പരിശീലനത്തിനും മറ്റുമായുള്ള സാമ്പത്തിക സഹായമിയ 29 ലക്ഷം രൂപ ദ്യുതിക്ക് ഇതുവരെ നൽകിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നൽകിയിട്ടുണ്ടെന്നും ഒഡീഷ സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.