ലണ്ടൻ∙ മരുന്നടി (ഡോപിങ്) വിവാദത്തിൽപ്പെട്ട രാജ്യങ്ങളെ 2020 ലെ ടോക്കിയോ ഒളിംപിക്സിൽനിന്നു വിലക്കാൻ തീരുമാനം. ഗെയിംസിലെ ഭാരോദ്വഹനത്തിൽ ഇന്ത്യ ഉൾപ്പെടെയുളള ചില രാജ്യങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കേവലം നാലുപേർക്കു മാത്രമായി ചുരുങ്ങുമെന്നാണ് സൂചന.
2008 മുതൽ 2020 വരെ ഇരുപതോ അതിലധികമോ ഡോപിങ് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളെ വിലക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഇരുപതോ അതിലധികമോ ഡോപിങ് ക്രമക്കേടുള്ള രാജ്യങ്ങളിൽനിന്ന് ഒരു പുരുഷനെയും ഒരു വനിതയെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ.
ഇതോടെ, ടോക്കിയോ ഒളിംപിക്സിൽ റഷ്യ, കസാഖിസ്ഥാൻ, അസർബൈജാന്‍, അർമേനിയ, ബെലാറസ് എന്നീ രാജ്യങ്ങളിൽനിന്ന് രണ്ടു പേർക്കു മാത്രമേ പങ്കെടുക്കാനാകൂ.
ഇക്കാലയളവിൽ 10–19 ഡോപിങ് ക്രമക്കേടുകൾ വരുന്ന രാജ്യങ്ങളിൽനിന്ന് രണ്ടു വീതം പുരുഷൻമാർക്കും സ്ത്രീകൾക്കും മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടാകുകയുള്ളൂ. ഈ പട്ടികയിലാണ് ഇന്ത്യയും വരുന്നത്.