കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സക്സസ് ഇൻറർനാഷണൽ പ്ലെയ്സ്മെൻ്റ് ഹബ്ബ് എന്ന എജൻസി ഒ എൽ എക്സ് വഴി നടത്തിയ ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പ് പുറത്ത് . ഒരാളിൽ നിന്നും ഒരുലക്ഷത്തി മുപ്പതിനായിരം വച്ച് നിരവധി പേരിൽ നിന്നും ഏജൻസി ലക്ഷങ്ങൾ തട്ടിയെടുത്തു.
തട്ടിപ്പിന്റെ വ്യാപ്‌തി പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ഏജൻസിയുടെ തട്ടിപ്പിനിരയായവർ മലേഷ്യയിൽ ദുരിതത്തിൽ കഴിയുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തിലധികം പേരാണ് സംഘത്തിലുള്ളത്. 35,000 മുതൽ 45,000 വരെ ശമ്പളത്തിൽ ജോലി,വർക്ക് പെർമിറ്റ് വീസ എന്നീ വാഗ്ദാനങ്ങളോടെ മലേഷ്യയിൽ എത്തിച്ച ഇവരെ പിന്നീട് ഏജൻസി തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം.
തീർത്തും മോശപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന ഇവർ നിലവിൽ സ്വകാര്യ കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ കരാർ ജീവനക്കാരാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ 12 പേരാണ് ഒരു റൂമിൽ ദുരിതത്തിൽ കഴിയുന്നത്.
നാട്ടിലേക്ക് തിരികെ മടങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന സംഘം, വർക്ക് പെർമിറ്റ് വീസയില്ലാത്തതിനാൽ ഏത് നിമിഷവും പിടിക്കപ്പെടുമെന്ന ഭീതിയിലുമാണ് കഴിയുന്നത്. അതിനാൽ സർക്കാരിന്റെ അടിയന്തര സഹായം ഉണ്ടാകണമെന്നാണ് സംഘത്തിലുള്ളവർ ആവശ്യപ്പെടുന്നത്.
അതേ സമയം പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏജൻസിയുമായി ബന്ധപ്പെട്ടവർ ഒളിവിലായതിനാൽ ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്ജിതമാക്കിയിട്ടുണ്ട്.