ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയത് ബിജെപി നേതാക്കളെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന് അവകാശപ്പെട്ടുള്ള ശബ്ദസന്ദേശം സംസ്ഥാനത്ത് പ്രചരിക്കുകയാണ്. എന്നാൽ, സർക്കാരിനെ വീഴ്ത്തിയെന്ന കോൺഗ്രസിന്റെ ആരോപണം ബിജെപി തള്ളി.
കോൺഗ്രസിനെ താഴെയിറക്കാൻ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. അല്ലായിരുന്നെങ്കിൽ എല്ലാം നശിച്ചേനെയെന്ന് ചൗഹാൻ ശബ്ദസന്ദേശത്തിൽ പറയുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെയും തുൾസി സിലാവത്തിന്റെയും പിന്തുണയില്ലാതെ ഇതു നടപ്പാക്കാൻ കഴിയുമായിരുന്നില്ലേയെന്ന് സന്ദേശത്തിൽ ചോദിക്കുന്നു. മറ്റു വഴിയില്ലായിരുന്നുവെന്നു പറയുന്നതും ഇതിൽ വ്യക്തമാണ്. ഇൻഡോറിലെ സൻവേർ നിയമസഭാ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരോടു സംസാരിക്കുമ്പോഴാണു ചൗഹാൻ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
ശിവരാജ് സിങ് ചൗഹാന്‍ സ്വമേധയാ സത്യം തുറന്നു പറഞ്ഞുവെന്നു കോൺഗ്രസ് നേതാവ് നരേന്ദ്ര സാലുജ പറഞ്ഞു. സിന്ധ്യയുടെയും വിശ്വസ്തരുടെയും പിന്തുണയോടെ ബിജെപി മനപൂർവം കമൽനാഥ് സർക്കാരിനെ താഴെയിറക്കുകയായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബിജെപി കേന്ദ്രനേതൃത്വം ശ്രമിച്ചുവെന്ന സത്യം ഇതോടെ പുറത്തുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കൊപ്പം നിൽക്കുന്ന 22 എംഎൽഎമാർക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മാർച്ചിലാണ് കോൺഗ്രസ് സർക്കാർ നിലംപതിച്ചത്. വിശ്വാസവോട്ടെപ്പിനു മുൻപ് കമൽനാഥ് രാജിവയ്ക്കുകയായിരുന്നു. എംഎൽഎമാരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
230 അംഗ നിയമസഭയിൽ നിലവിൽ 206 എംഎൽഎമാരാണുള്ളത്. ഇതിൽ 107 പേർ ബിജെപിയാണ്. കോൺഗ്രസിന് 92 എംഎൽഎമാർ മാത്രമേയുള്ളൂ. 4 സ്വതന്ത്രർ, 1 സമാജ്‌വാദി പാർട്ടി, 3 ബിഎസ്പി എംഎൽഎമാർ എന്നിവരും ബിജെപിക്കു പിന്തുണ നൽകുന്നു. 104 ആണ് നിലവിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്.