മണ്ണാർക്കാട്:ഓണത്തിന് ഒരുമുറം പച്ചക്കറി'യുടെ വിജയകഥയുമായി കല്ലടിക്കോട് മോഴേനി
വീട്ടിൽ ഹരിദാസൻ.ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് ഇദ്ദേഹത്തിന്.
കരിമ്പയിൽ ആദ്യ മായി ലഭിക്കുന്ന സംസ്ഥാന കർഷക അവാർഡ് കൂടിയാണിത്.
ലോക്ക് ഡൗൺ പ്രതിസന്ധികാലത്ത് മുളപൊട്ടിയ പുതിയ കൃഷി സ്നേഹത്തിന്റെ ഹരിതാഭയിലാണ് കാഞ്ഞിരാനി മോഴേനി വീട്ടിൽ എംകെ ഹരിദാസൻ.
കോവിഡ് സാഹചര്യത്തിൽ തൊഴിലും വരുമാനവും നഷ്ടം വന്നു തുടങ്ങുകയും റബർ ആദായകരമല്ലാതാവുകയും ചെയ്തപ്പോഴാണ് കൂടുതൽ സമയം വിവിധയിനം പച്ചക്കറികളുടെ കൃഷിയിലേക്ക് തിരിയുന്നത്.
കഠിനാധ്വാനം ചെയ്യാനുള്ള ആത്മബലവും തലമുറകളായി പകർന്നു കിട്ടിയ കൃഷിയോടുള്ള താല്പര്യവും ആധുനിക കൃഷി രീതികളെ കുറിച്ചുള്ള അന്വേഷണത്തിൽ കൊണ്ടെത്തിച്ചു.
കരിമ്പ കൃഷി ഓഫീസറും ഇക്കോ ഷോപ്പും വേണ്ടത്ര പ്രോത്സാഹനം നൽകി. പച്ചക്കറികൾക്കു പുറമേ കപ്പ, വാഴ, ചേന,ചേമ്പ്,ഇഞ്ചി,മഞ്ഞൾ എന്നിവയും കൃഷിയിറക്കി. ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്ന കുക്കുമ്പർ ആയിരുന്നു ഉത്പാദനത്തിൽ പ്രധാനം.
സംയോജിത കൃഷി രീതിയാണ് നടപ്പാക്കിയത്. വാർഡ് തല പഴം പച്ചക്കറി സമിതിയുടെ സാരഥികളിലൊരാളായ ഇദ്ദേഹം തരിശ് നിലങ്ങൾ കൃഷിയിറക്കുന്നതിന് മറ്റുള്ളവർക്കും പ്രചോദനമേകി.
കാടുപിടിച്ചുകിടന്ന സ്ഥലത്ത് കൃഷിയുടെ പുതുനാമ്പുകള്‍ മുളക്കുകയും നിത്യ വരുമാനമാവുകയും ചെയ്ത സന്തോഷത്തിലാണ് ഹരിദാസനും കുടുംബവും.ഇപ്പോൾ സംസ്ഥാന പുരസ്‌ക്കാരവും ഈ കർഷകനെ തേടി എത്തിയിരിക്കുകയാണ്.
വീട്ടിലെ എല്ലാ അംഗങ്ങളും കൃഷിയുടെ ഭാഗമാണ്.പുറത്തു നിന്നും ആരെയും ആശ്രയിക്കാതെയാണ് കൃഷിക്ക് മണ്ണൊരുക്കുന്നതും പരിപാലിക്കുന്നതും. നാണ്യവിളകൾക്കൊപ്പം പൂച്ചെടികളും ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്.