ബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയിൽ ഒരു ഡോക്ടര്‍ കൂടി മരണത്തിന് കീഴടങ്ങി. കൊറോണ വൈറസ് രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടർ പെംഗ് യിന്‍ഹുവ(29) ആണു മരിച്ചത്.
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. ജനുവരിയില്‍ ചൈനീസ് പുതുവത്സരാഘോഷ സമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടര്‍. വുഹാനില്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. കൊറോണയ്ക്കിരയായി മരിച്ച ഒമ്പതാമത്തെ ആരോഗ്യ പ്രവര്‍ത്തകനാണ് ഇദ്ദേഹം. അതേസമയം, കൊറോണ മരണം 2,250 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 76,794.
ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരങ്ങളില്‍ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും നഗരത്തില്‍ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
പുതുവര്‍ഷ അവധിക്കുശേഷം ആളുകള്‍ ജോലിയിലേക്കു മടങ്ങിയെത്തുന്പോള്‍ വൈറസ് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടി.