ചെന്നൈ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ രാജ്യമൊട്ടാകെ പരിശോധനകള്‍ തുടരുകയാണ്.
രാജ്യത്തെ ആദ്യ അറസ്റ്റ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നടന്നിരിക്കുന്നു. സ്ഥിരമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഐ.പി അഡ്രസുകള്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരച്ചിലിലാണ് തിരുച്ചിറപ്പള്ളിയില്‍ ഒരാള്‍ പിടിയിലായത്. തിരുച്ചിറപ്പള്ളി പാലക്കര സ്വദേശി ക്രിസ്റ്റഫര്‍ അല്‍ഫോണ്‍സിയെന്ന നാല്‍പത്തിരണ്ടുകാരനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അകത്തായത്.
എസി മെക്കാനിക്ക് ആയ ക്രിസ്റ്റഫര്‍ നാഗര്‍കോവിലില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. തിരിച്ചുവന്നതിനുശേഷം മുഴുവന്‍ സമയവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്യുകയുമായിരുന്നു. നിലവന്‍ ആദവന്‍ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ദൃശ്യങ്ങള്‍ പ്രധാനമായിട്ടും പങ്കുവച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുച്ചിറപ്പള്ളി സിറ്റി പൊലിസിന്റെ സൈബര്‍ സെല്‍ ക്രിസ്റ്റഫറിന്റെ ഫേസ്ബുക്ക് പേജ് ട്രാക്ക് ചെയ്ത് സ്ഥിരീകരിച്ചു.
സൈബര്‍ സെൽ ഈ പേജ് ബ്ലോക്ക് ചെയ്തെങ്കിലും ക്രിസ്റ്റഫര്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി ദൃശ്യങ്ങള്‍ പങ്കുവച്ച് ആനന്ദം കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്. ഇതിനായി ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു. ക്രിസ്റ്റഫറിനെ പതിനഞ്ചു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.