കൊല്‍ക്കത്ത: മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. പശ്ചിമബംഗാളിലെ നൗപാര എംഎൽഎ സുനിൽ സിംഗും 16 കൗണ്‍സിലർമാരും ഉൾപ്പടെ 21 തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു.
ബംഗാളിലും ബിജെപി ഭരണം വരുമെന്ന് രാജിവച്ച തൃണമൂൽ എംഎൽഎ സുനിൽ സിംഗ് പറഞ്ഞു. ബിജെപി നേതാക്കളായ മുകൾ റോയ്, കൈലാശ് വിജയ്‍വർഗിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു തൃണമൂൽ പ്രവർത്തകർ ബിജെപി അംഗത്വമെടുത്തത്. മൂന്നാഴ്ച മുമ്പ് രണ്ട് തൃണമൂൽ എംഎൽഎമാരും, 56 കൗണ്‍സിലർമാരും ബിജെപിയിലേക്ക് എത്തിയിരുന്നു.
ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബിജെപി വലിയ വിജയമാണ് സ്വന്തമാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 2014 ല്‍ 34 സീറ്റുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ 22 സീറ്റുകളില്‍ ഒതുങ്ങി.