തിരുവനന്തപുരം: ദീർഘ ദൂര ട്രെയിനുകളിൽ സംസ്ഥാനത്തിന് അകത്തും യാത്ര ചെയ്യുന്നതിന് അനുമതി. ഇതിനായി റിസർവേഷൻ ടിക്കറ്റുകൾ നൽകും. സംസ്ഥാനത്തേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്പ്രസുകളിൽ ഈ സൗകര്യം ലഭ്യമാക്കും.
നേരത്തെ തന്നെ റെയിൽവേ റീബുക്കിങ് സൗകര്യം ഏർപെടുത്തിയിരുന്നെങ്കിലും കൊവിഡ് വ്യാപനം മുന്നിൽകണ്ട് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സംസ്ഥാനത്തിനകത്തും യാത്ര അനുവദിക്കാമെന്ന് സർക്കാർ റെയിൽവേയെ അറിയിച്ചു.
ട്രെയിനുകളിൽ കേരളത്തിന് അകത്തും യാത്ര അനുവദിക്കുന്നതോടെ യാത്രക്കാർക്ക് ഇനി മുതൽ സംസ്ഥാനത്തെ മറ്റു ഇടങ്ങളിലേക്ക് യാത്ര ചെയ്യാം. സീറ്റ് ഒഴിവുണ്ടെങ്കിൽ കോഴിക്കോട് നിന്നും എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ യാത്ര ചെയ്യാം. ജനശതാബ്ദി എക്സ്പ്രസ്സുകൾ കണ്ണൂരിലേക്ക് നീട്ടുന്നതിനും തീരുമാനമായി. നേരത്തെ കോഴിക്കോട് വരെയാണ് ട്രെയിൻ സർവീസ് ലഭ്യമായിരുന്നത്.
ദീർഘ ദൂര ട്രെയിനുകളിൽ അണുനശീകരണ സംവിധാനങ്ങൾ ഇല്ലാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രെയിനുകളിൽ ഇതിനുള്ള സൗകര്യമില്ല.