തൊടുപുഴ:- വിദ്യാഭ്യാസവകുപ്പ് 1 മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ ഓൺ ലൈൻ ക്ലാസ്സിൽ ആദ്യദിനം തന്നെ ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഇന്റർനെറ്റ് അപര്യാപ്തത മൂലം സേവനം ലഭിക്കാതെ പോയതിൽ ഡീൻ കുര്യാക്കോസ് എം. പി കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഇടമലക്കുടി, കണ്ണംപടി, ചിന്നപ്പാറ, തലനിരപ്പൻകുടി തുടങ്ങിയ വിദൂര ഗ്രാമങ്ങളിലെയും ദേവികുളം താലൂക്കിലെയും വിവിധ കുടികളിൽ കഴിയുന്ന കുട്ടികൾക്കാണ് ഓൺ ലൈൻ ക്ലാസ്സ് ലഭിക്കാതെ പോയത്. മൂവായിരത്തോളം കുട്ടികൾക്ക് ഇടുക്കി ജില്ലയിൽ ഓൺ ലൈൻ ക്ലാസ്സ് ലഭിച്ചിട്ടില്ലന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയും, ഓൺലൈൻ സംവിധാനം ലഭ്യമല്ലാത്ത ആദിവാസി കുടികളിലെ കുട്ടികളുടെ അധ്യയനത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം. പി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി.