Advertisment

വളർത്ത് നായ്ക്ക് ബെൽറ്റ് മേടിച്ചപ്പോൾ 11 ലക്ഷം രൂപ 'ഭാഗ്യ സമ്മാനം.' ;കൽക്കട്ടയിൽ നിന്നും എത്തിയ കവറിനുള്ളിൽ കത്തിനോടൊപ്പം 2 കൂപ്പണുകൾ ,ഒടുവില്‍ പുറത്ത് വന്നത് ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ മുഖം

New Update

എടത്വ: വളർത്ത് നായ്ക്ക് ബെൽറ്റ് മേടിച്ചപ്പോൾ ' 11 ലക്ഷം'രൂപ 'ഭാഗ്യ' സമ്മാനമായി എത്തി.ചില മാസങ്ങൾക്ക് മുമ്പ് ഇളയ മകൻ ദാനിയേലിൻ്റെ താത്പര്യ പ്രകാരം വളർത്ത് നായ്ക്ക് കഴുത്തിൽ അണിയുന്ന ബെൽറ്റ് 'സ്നാപ്ഡീൽ ' കമ്പിനിയിൽ നിന്ന് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള വാങ്ങിയത്.

Advertisment

publive-image

കഴിഞ്ഞ ദിവസം ഒരു കവർ തപാലിൽ കൽക്കട്ടയിൽ നിന്നും എത്തി.കവറിനുള്ളിൽ ഉണ്ടായിരുന്ന വിശദമായ അറിയിപ്പുകൾ അടങ്ങിയ കത്തിനോടൊപ്പം 2 കൂപ്പണുകൾ ഉണ്ടായിരുന്നു.സ്ക്രാച്ച് ആന്റ് വിൻ എന്ന പദ്ധതിയിലൂടെ നേടുന്നതിന് ഉള്ള കൂപ്പൺ ആയിരുന്നു കവറിനുള്ളിൽ .

സ്നാപ്ഡീൽ കമ്പിനിയിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുള്ളതിനാലും യാതൊരു വിധ സംശയങ്ങൾ ഉണ്ടാകാത്ത വിധം ഉള്ള അറിയിപ്പ് ആയിരുന്നു കവറിനുള്ളിലെ നോട്ടീസിൽ പ്രതിപാദിച്ചിരുന്നത്.കൂടുതൽ വിവരം അറിയാൻ ഒരു 'ഹെൽപ് ലൈൻ' നമ്പരും.ചുരണ്ടി നോക്കിയപ്പോഴേക്കും 11 ലക്ഷം രൂപ 'ഭാഗ്യ സമ്മാനം '

രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഓൺ ലൈൻ തട്ടിപ്പിന്റെ യഥാർത്ഥ മുഖം വ്യക്തമായത്.പലരും മാറി മാറി അദ്ദേഹത്തെ വിളിക്കുവാൻ തുടങ്ങി. ഇംഗ്ലീഷും ഹിന്ദിയും കലർന്ന വാചാലമായ സംസാരം.''ആപ് ഹമാരാ ഗോൾഡൻ കസ്റ്റമർ ലിസ്റ്റ് മെ ആയാ ''.തൊട്ടടുത്ത ദിവസം തന്നെ 11 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ഉടൻ തന്നെ അക്കൗണ്ട് നമ്പർ കൊടുക്കണമെന്നും ജി.എസ്.ടിയായുള്ള അയ്യായിരം രൂപ ഉടൻ അവർ നല്കുന്ന അക്കൗണ്ടിലേക്ക് ' അടയ്ക്കണമെന്നും ആവശ്യപെട്ടു.

ഫോൺ വിളികൾ തുടർന്നു.11 ലക്ഷം രൂപായിൽ നിന്നും ജി.എസ്.ടിയായുള്ള തുക കുറവ് ചെയ്തിട്ട് അക്കൗണ്ടിലേക്ക് അയച്ചാൽ മതി എന്ന് സാമൂഹ്യ പ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള മറുപടി നല്കിയപ്പോൾ വിളിയുടെ ആവേശം കുറഞ്ഞു.

publive-image

ഒടുവിൽ സ്നാപ്ഡീൽ കമ്പിനി അധികൃതരുമായി ബന്ധപെട്ട് തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് സൂചിപ്പിച്ചു.അങ്ങനെ യാതൊരു വിധ പദ്ധതികളും കമ്പിനിക്ക് ഇല്ലെന്നും ഇതുപോലെയുള്ള ഒരു ഓഫറുകളിലും കസ്റ്റമേഴ്സ് ബാങ്ക് വിവരങ്ങൾ നല്കരുതെന്നും കമ്പിനി അധികൃതർ വ്യക്തമാക്കി..

ഒരു ദിവസം നിരവധി പേർക്കാണ് ഓൺലൈനിലൂടെ സാധനങ്ങൾ എത്തുന്നത്.സമാനമായ നിലയിൽ ഉള്ള ധാരാളം തട്ടിപ്പുകൾ ആണ് ഇപ്പോൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത്.രാജ്യവ്യാപകമായി നൂറു കണക്കിന് വ്യക്തികൾ ഇവരുടെ കെണിയിൽ വീഴുന്നുണ്ടെങ്കിലും ആരും പുറത്തു പറയാത്തതുമൂലവും നിയമനടപടികൾ സ്വീകരിക്കാത്തതു മൂലവും വർദ്ധിച്ചു വരികയാണ്.

സമാന്തരമായി പ്രവർത്തിക്കുന്ന ഇത്തരം വ്യാജ കമ്പിനികൾ തപാൽ വകുപ്പിനെ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന് പരാതി നല്കി.

കൂടാതെ അനധികൃതമായി പ്രവർത്തിച്ചു വരുന്ന കമ്പിനി നേടിയെടുത്തിരിക്കുന്ന പ്രി പെയ്ഡ് പോസ്റ്റൽ ഫെസിലിറ്റി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ബംഗാൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, പി.എം.ജി, ഡയറക്ടർ എന്നിവർക്കും പരാതി നല്കി.

online thattippu4
Advertisment