മലപ്പുറം : കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ഡൗണും നിരോധനാജ്ഞയും മൂലം നിരവധി വിവാഹങ്ങളാണ് മാറ്റി വെച്ചത്. എന്നാൽ നിയമങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ വിവാഹം കെങ്കേമമാക്കാൻ വഴി പറഞ്ഞു തരുകയാണ് മലപ്പുറം വേങ്ങരയിൽ നടന്ന ഓൺലൈൻ കല്യാണം. വരനും വീട്ടുകാരുമുൾപ്പെടെ ആറു പേർക്കൊപ്പം നൂറിലധികം പേരാണ് ഈ ഓൺലൈൻ വിവാഹത്തിൽ പങ്കെടുത്തത്.
മലപ്പുറം വേങ്ങര മച്ചിങ്ങൽ ഫിറോസും മുഫീദയുമാണ് ഇത്തരത്തിൽ വിവാഹിതരായത്. തങ്ങളുടെ ജീവതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തത്തിന് പ്രിയപ്പെട്ടവരെ സാക്ഷിയാക്കണമെന്ന നിർബന്ധമുണ്ടായിരുന്നു ഇരുവർക്കും.
അവസാനം ആശിച്ച പോലെ ബന്ധുക്കളും സുഹൃത്തുക്കളെല്ലാം. ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ അവർ കൂടിയിരുന്നു. നിരവധി പേർക്ക് ഒരേസമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന ഓൺലൈൻ ആപ്ലിക്കേഷന്റെ സഹായത്തോടെയായായിരുന്നു ഈ കൂടിച്ചേരൽ. വീട്ടുകാർ മാത്രമായി പോകുമായിരുന്ന ഒരു ചടങ്ങിനെയാണ് സാങ്കേതികവിദ്യ അവിസ്മരണീയമാക്കിയത്.
കല്യാണത്തിനായി ക്ഷണം പൂർത്തിയാക്കി ഓഡിറ്റോറിയമടക്കം ബുക്ക് ചെയ്ത ശേഷമാണ് കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും ഇവരുടെ വിവാഹത്തിന് വിങ്ങുതടിയായത്. അവസാനം വിവാഹം മാറ്റാതെ തന്നെ പുതുവിദ്യയിലൂടെ ക്ഷണിതാക്കളെ കൂട്ടി വിവാഹം നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു.