കോട്ടയം: കെ എം മാണിക്കൊപ്പം പ്രവർത്തിച്ചിരുന്ന രണ്ട് പേർ നേർക്കുനേർ പോരാടുന്ന കോട്ടയത്ത് ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ . സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ മാണിയെ വിട്ടുപോയ ആളാണ് എൻഡിഎ സ്ഥാനാർഥി പി സി തോമസെന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ . എന്നാൽ ചാഴിക്കാടനെ പിന്തുണച്ചതിനാണ് തന്നെ കേരളകോൺഗ്രസിൽ നിന്നും പുറത്താക്കിയതെന്ന് പി സി തോമസ് തിരിച്ചടിച്ചു.
കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കാൻ കെ എം മാണി നിർദ്ദേശിച്ചിരുന്നുവെന്നും മാണിയുടെ നയങ്ങൾ പിൻതുടരുന്നത് താനാണെന്നും പി സി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് തോമസ് ചാഴിക്കാടൻ രംഗത്തെത്തിയത്.
അദ്ദേഹം സ്വന്തം താത്പര്യങ്ങളുടെ പേരിലാണ് മാണി സാറേയും കേരള കോണ്‍ഗ്രസിനേയും വിട്ടു പോയത്. എന്നിട്ട് മറ്റു പല പാര്‍ട്ടികള്‍ രൂപീകരിച്ചു. ഒടുവിലാണ് ബിജെപിയില്‍ ചെന്നു ചേര്‍ന്നത് - തോമസ് ചാഴിക്കാടന്‍ പറയുന്നു. എന്നാൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലം മൂന്നാം പ്രാവശ്യവും മത്സരിക്കാന്‍ വേണമെന്ന ചാഴിക്കാടന്റ നിലപാടിനൊപ്പം നിന്നതിനാണ് കെ എം മാണി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് പി സി തോമസ് തിരിച്ചടിക്കുന്നു.