മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശശി പാർട്ടിയിലേക് തിരിച്ചു വരണമെന്നു ഒരുപോലെ ആഗ്രഹിക്കുന്നവരാണ്.രണ്ടു നേതാക്കളുമായി ശശി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുമുണ്ട്.പാർട്ടി നടപടിക്ക് ശേഷം അഭിഭാഷക വൃത്തിയിൽ സജീവമായ ശശി ഇപ്പോൾ ആ രംഗത്തെ പ്രധാന വ്യക്തിത്വവുമാണ്.ഗ്ലോബൽ ലോ ഫൌണ്ടേഷൻ എന്ന അഭിഭാഷക കൂട്ടായ്മയ്ക് നേതൃത്വം നൽകുകയും നിരവധി പേർക് നിയമ സഹായം നല്കുന്നതുൾപ്പടെയുള്ള നിരവധി പ്രവർത്തനങ്ങൾ ശശിയുടെ നേത്യത്വത്തിലാണ് നടക്കുന്നത്.ബംഗളൂരുവിലടക്കം ഈ പ്രവർത്തനങ്ങൾ സജീവമാണ്.
നിലവിൽ തലശ്ശേരി ബാറിൽ അഭിഭാഷകനായ ശശി പാർട്ടിയുമായി ബന്ധപ്പെട്ട കേസുകളും കൈകാര്യം ചെയ്യുന്നുണ്ട്.സിപിഎം അനുകൂല സംഘടനയായ ലോയേഴ്സ് യൂണിയന്റെ പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം.ഈ സംഘടനയിലെ പാർട്ടി ഫാക്‌ഷൻ വഴി പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പാർട്ടിയിലെ അധികമാർക്കും എതിരഭിപ്രായമില്ല.
എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഗോപി കോട്ടമുറിക്കൽ തിരിച്ചെത്തിയത് ഈയിടെ നടന്ന സമ്മേളനത്തിന്റെ ഭാഗമായാണ്.അതിനാൽ തന്നെ ശശിയുടെ തിരിച്ചുവരവും ഉടനെ ഉണ്ടാകും എന്ന സൂചന നേതൃത്വം നൽകുന്നുണ്ട്.തലശ്ശേരി ഏരിയ കമ്മിറ്റിയിലേക് നേരിട്ട് വരാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പക്ഷെ ശശി നിഷേധിച്ചു.പാർട്ടി ഭരണഘടന മനസ്സിലാക്കിയവർ അങ്ങനെ ഒരു വാർത്ത എഴുതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ ബ്രാഞ്ച് അംഗത്വത്തിലേക്ക് വരുന്ന കാര്യം നിഷേധിച്ചുമില്ല.അതേസമയം പ്രാഥമിക അംഗത്വത്തിലേക്ക് എടുക്കുക എന്ന പാർട്ടി ഭരണഘടന പ്രകാരമുള്ള തീരുമാനം വന്നു കഴിഞ്ഞാൽ അധികം വൈകാതെ തന്നെ അദ്ദേഹത്തെ ഏതെങ്കിലും ഉയർന്ന ഘടകത്തിലേക്ക് നിശ്ചയിക്കാനാണ് സാധ്യത.ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനാണ് പാർട്ടി ആലോചിക്കുന്നത്.അങ്ങനെ വന്നാൽ തലശ്ശേരി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.
ജോലിയുടെ ഭാഗമായി തലശ്ശേരിയിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നതും.പി.ജയരാജന് ശേഷം കണ്ണൂർ ജില്ലയിലെ പാർട്ടിയെ ആര് നയിക്കും എന്ന ചർച്ച പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നുണ്ട്.അദ്ദേഹത്തെ പോലെ ശക്തനായ ഒരാളെ ഉയർത്തിക്കാട്ടാൻ കണ്ണൂരിൽ നിലവിൽ മറ്റൊരു നേതാവ് ഇല്ല.ഈ സാഹചര്യത്തിൽ ഭാവിയിൽ പി.ശശി ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത് തള്ളിക്കളയാനാവില്ല
.പ്രതിസന്ധി ഘട്ടങ്ങളിൽ ഉൾപ്പടെ ജില്ലയിലെ പാർട്ടിയെ കരുത്തോടെ നയിച്ച നേതാവ് എന്നാണ് ശശി ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്.അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് ജില്ലയിലെ അണികളിലേറെയും.കർഷകസംഘം സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സി കെ പി പത്മനാഭനെ പാർട്ടി നടപടിക്ക് ശേഷം ഇപ്പൊൽ നേതൃനിരയിലേക്ക് തിരിച്ചു കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞു.മാടായി ഏരിയ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഏരിയക്ക് പുറത്തുള്ള വേദികളിൽ പ്രഭാഷണങ്ങൾക്കായി പാർട്ടി പങ്കെടുപ്പിക്കുന്നുണ്ട്.
പലകാലങ്ങളിൽ പലകാരണങ്ങളാൽ പാർട്ടിക്ക് പുറത്തു പോകേണ്ടി വന്നവരെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നു സജീവമാകാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ കീഴ് ഘടകങ്ങളും സ്വാഗതം ചെയ്യുന്നുണ്ട്.പാർട്ടി ഏറ്റവും ശക്തമായ കണ്ണൂരിൽ നിരവധി വിഷയങ്ങൾ എതിരാളികളിൽ നിന്ന് നേരിടേണ്ടി വരുമ്പോൾ ശശിയെ പോലെ കഴിവ് തെളിയിച്ച നേതാക്കളുടെ സാന്നിധ്യമാണ് സാധാരണ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതും.എന്നാൽ ഇത് സംബന്ധിച്ച തീരുമാനം എന്ന് നടപ്പാവും എന്ന കാര്യം പാർട്ടി ഇതുവരെ പരസ്യമായി എവിടെയും പറഞ്ഞിട്ടുമില്ല.
ഗോപി കോട്ടമുറിക്കലും സി കെ പി പത്മനാഭനും പി ശശിക്കും മുന്നിൽ പാർട്ടി വാതിലുകൾ തുറന്നിടുമ്പോൾ പക്ഷെ അങ്ങ് തൃശൂരിൽ നിന്നടക്കം ഒരു ചോദ്യമുയരുന്നുണ്ട്..ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഉജ്വല വാഗ്മിയുമായിരുന്ന ടി. ശശിധരനെ തിരിച്ചെത്തിക്കാൻ ആരും മുന്കയ്യെടുക്കാത്തത് എന്താണെന്ന ചോദ്യം.ഒരുകാലത്തെ വിഭാഗീയതയുടെ പേരിലാണ് ശശിധരൻ തഴയപ്പെട്ടത്.അദ്ദേഹം ഇപ്പോഴും ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തൃശൂരിൽ തന്നെയുണ്ടെന്ന് നേതൃത്വത്തെ ചിലരെങ്കിലും ഓർമ്മപ്പെടുത്തുന്നുണ്ട്.