അബുദാബി :യുഎഇയിൽ ലഹരിമരുന്ന് വേട്ട . ട്രക്കിനുള്ളിൽ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് അബുദാബി പൊലീസ് തന്ത്രപരമായി പിടികൂടി. 450 കിലോ ഹെറോയിനും മറ്റുലഹരി മരുന്നുകളുമാണ് പിടികൂടിയത്. യുഎഇയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു.
‘ഡെത്ത് നെറ്റ്‍വർക്ക്’ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചത്. സംഭവത്തിൽ ഏഷ്യൻ സ്വദേശികളായ 14 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അബുദാബി പൊലീസ് പുറത്തുവിട്ടു.
വലിയ കട്ടിങ് മെഷീൻ ഉപയോഗിച്ച് ട്രക്ക് മുറിച്ചാണ് രഹസ്യമായി കടത്തിയ ലഹരി മരുന്ന് പിടികൂടിയത്. യുഎഇയിൽ ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മേഖലയിലെ പ്രധാനപ്പെട്ട ലഹരി മരുന്ന് ഇടനിലക്കാരൻ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളെ പിന്തുടർന്നതിനെ തുടർന്നാണ് വൻ സംഘത്തെ കെണിയിലാക്കാൻ സാധിച്ചത്.