മഞ്ചേശ്വരം: കാസർകോട് എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസംഘർഷത്തിനും വിഭാഗീയതയ്ക്കുമാണ് ആണ് ബിജെപി ശ്രമിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാർത്ഥി. രണ്ട് തന്ത്രിമാർക്കെതിരെയാണ് യുഡിഫ് പോരാട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫ്- ബിജെപി മത്സരമാണ് നടക്കുന്നത്. മണ്ഡലത്തിൽ ബിജെപി വർഗീയ സംഘർഷത്തിന് ശ്രമിക്കുകയാണ്. ബിജെപി കർണാടക അധ്യക്ഷന്റെ മഞ്ചേശ്വരം കശ്മീരെന്ന പ്രസ്താവന ഇതിന് ഉദാഹരണമാണ്. ബിജെപി സ്ഥാനാർത്ഥി ഇടത് സ്ഥാനാർത്ഥിയെ അനുഗ്രഹിക്കുന്നത് കണ്ടു. ഇത് ഒത്തുകളിയുടെ ഭാഗമാണ്.
നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവർത്തനം സർക്കാരിന്റെ ഭാഗമാക്കിയ തീരുമാനം സിപിഎമ്മിന് ശബരിമലയിൽ നിലപാട് മാറ്റമില്ലെന്നതിന്റെ തെളിവാണ്. ശബരിമല മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർത്ഥിയുടെ നിലപാടാണോ എന്ന് എൽഡിഎഫ് വ്യക്തമാക്കണം.
ശബരിമല വിഷയത്തിൽ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. വീണ്ടും മണ്ഡലകാലം വരികയാണ്. ഇനിയും സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്നും സർക്കാർ വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീ പ്രവേശനത്തിനെതിരായ നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല ആവർത്തിച്ചു.