തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ നിയമസഭയിൽ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു.
ഇന്ന് മറ്റ് രീതിയിൽ സഭയിൽ പ്രശ്നം ഉയർത്താനാണ് തീരുമാനം. സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങൾ ഉണ്ടാകും. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മന്ത്രി ശിവൻകുട്ടി ഇന്നും നിയമസഭയിൽ എത്തില്ല. അതേസമയം, വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
ഐ എൻ എലിലെ പോരും കരിവന്നൂർ ബാങ്ക് തട്ടിപ്പും യോഗത്തിൽ ചർച്ചയാകും. യോജിച്ച് പോകണമെന്ന നിർദ്ദേശം ഐഎൻഎൽ അവഗണിച്ചതിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുൾ വഹാബ് വിഭാഗം എകെജി സെന്‍ററിൽ എത്തിയപ്പോഴും എൽഡിഎഫ് കൺവീനർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടർ നടപടികൾ. കരിവന്നൂർ ബാങ്ക് തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റിയുടെ വിശദാംശങ്ങളും തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.