തിരുവനനന്തപുരം : അതീവ സുരക്ഷാ പ്രാധാന്യമുള്ള പോലീസ് ഡേറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമെന്ന് പ്രതിപക്ഷം. ഡേറ്റാബേസ് തുറന്നു നൽകിയതിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അസൂയ ഉള്ളവരാണ് ഊരാളുങ്കലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി മറുപടി.
സംസ്ഥാനത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങൾ സിപിഎമ്മിന്റെ സഹോദര സ്ഥാപനത്തിന് സർക്കാർ കൈമാറിയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം നീക്കം. ഊരാളുങ്കൽ സൊസൈറ്റി സിപിഎമ്മിനെ നോമിനി ആണെന്നും വിവരങ്ങൾ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ എത്തിക്കാനാണ് നീക്കമെന്നും കെ.എസ് ശബരിനാഥൻ എംഎൽഎ ആരോപിച്ചു.
ഡേറ്റാബേസ് തുറന്നു നൽകിയതിൽ യാതൊരു സുരക്ഷാ പ്രശ്നവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡേറ്റാബേസിലെ പൂർണവിവരങ്ങൾ ഊരാളുങ്കലിന് ലഭ്യമാകില്ല. സുരക്ഷാ ഓഡിറ്റിംഗ് നടത്തി ആയിരിക്കും അന്തിമ കരാറിൽ ഏർപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഉയർത്തിയ സുരക്ഷാ ആശങ്കകൾക്ക് മറുപടി പറയുന്നതിനൊപ്പം ഊരാളുങ്കൽ സൊസൈറ്റിയെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തുവന്നു. സമാന കമ്പനികൾക്ക് ഊരാളുങ്കലിനോട് അസൂയയും നീരസവുമുണ്ട്, ഇത്തരക്കാരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.