ഭുവനേശ്വർ: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ അളിയന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ ഒഡീഷ സന്ദർശന വേളയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കു൦ കേന്ദ്രമാന്ത്രിമാര്ക്കും വീട്ടിൽ വിരുന്നൊരുക്കിയ ബിജെപി നേതാവും പാര്‍ട്ടി വിട്ടു. ഗംഞ്ചം ജില്ലയിലെ ഹുഗുലാപേട്ട സ്വദേശി നവീൻ സ്വായിൻ ആണ് ബിജെപി ബാന്ധവം ഉപേക്ഷിച്ച് ഭരണകക്ഷിയായ ബിജു ജനതാദളിൽ (ബിജെഡി) അംഗമായത് .
കഴിഞ്ഞ ജൂലൈ നാലിന് ആണ് നവീൻ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രഥാനും ജുവൽ ഓറത്തിനും ഉച്ചഭക്ഷണം ഒരുക്കിയത്. ഇവർക്കൊപ്പം ഇരുന്ന് നവീൻ ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതോടെ നാട്ടിൽ നവീൻ താരമായിരുന്നു.
ഹുഗുലാപേട്ടയിലെ ഗ്രാമമുഖ്യൻ പ്രദീപ് കുമാർ മലാനയും അദ്ദേഹത്തിന്റെ അനുയായികളും നവീനൊപ്പം ബിജെഡിയിൽ ചേർന്നു. ഗോപാൽപുർ എംഎൽഎയും മുൻ മന്ത്രിയുമായ പ്രദീപ് പനിഗാർഹി ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതാണ് ബിജെപി വിടാൻ കാരണമെന്ന് നവീൻ പറയുന്നു. 2013 ഒക്ടോബറിൽ ചുഴലികൊടുങ്കാറ്റിൽ വീടിനു കേടുപാട് സംഭവിച്ചിരുന്നു. ബിജെപിയുടെ ഉന്നത നേതാക്കൾ വീടു സന്ദർശിച്ചു. വീടിന്റെ അവസ്ഥ മനസിലാക്കിയ അവർ ഉത്കണ്ഠ പ്രകടിപ്പിച്ചു. എന്നാൽ എനിക്ക് അവർ ഒന്നും ചെയ്തു തന്നില്ലെന്നും നവീൻ പറഞ്ഞു.
നവീൻ പാർട്ടി പ്രവർത്തകനല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കനു ചരൺ പതി പറഞ്ഞു. ദരിദ്രനായ മനുഷ്യൻ എന്ന നിലയിലാണ് ഇയാളുടെ വീട് അമിത് ഷായ്ക്കു ഭക്ഷണം ഒരുക്കാൻ തെരഞ്ഞെടുത്തതെന്നും കനു വിശദീകരിച്ചു.