New Update
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ആരോപണവിധേയനായ ചിദംബരത്തെ തേടി സി.ബി.ഐ കോണ്‍ഗ്രസ് ആസ്ഥാനത്ത്. അല്‍പ്പസമയം മുന്‍പ് ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ ചിദംബരം കപില്‍ സിബലിനൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് മടങ്ങി.
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. സിബിഐ കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണിപ്പോൾ.
രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു.
രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.