New Update
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ കസേരയോ തലയിണയോ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും കുത്തിയിരുന്ന്‍ നടുവേദന ഉണ്ടായെന്നും മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. ഇതോടെ തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സ വേണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ഐഎൻഎക്സ് മീഡിയ കേസിൽ ഈ മാസം അഞ്ചിനാണു ചിദംബരത്തെ ജയിലിലാക്കിയത്. അഭിഭാഷകർ മുഖേന ചിദംബരം ഡൽഹി കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണു ജയിലിലെ ദുരിതങ്ങള്‍ വിവരിക്കുന്നത് .
‘ജയിൽ മുറിക്കു പുറത്തു കസേരകൾ ഉണ്ടായിരുന്നു. പകൽ സമയത്ത് അവിടെ ഇരിക്കാറുമുണ്ട്. താൻ ഉപയോഗിക്കുന്നതു കൊണ്ടാകണം മൂന്നു ദിവസം മുമ്പ് കസേരകൾ അപ്രത്യക്ഷമായി. വാർഡനു പോലും ഇപ്പോൾ കസേരയില്ല.
കുറച്ചു ദിവസങ്ങളായി തലയിണയും ലഭിക്കുന്നില്ല.’– ചിദംബരത്തിന്റെ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും കോടതിയില്‍ പറഞ്ഞു. ഇതോടെ അദ്ദേഹത്തിന്റെ ആവശ്യങ്ങളായ ആരോഗ്യ പരിശോധന, തലയിണ, കസേര എന്നിവ അനുവദിക്കാന്‍ കോടതി നിർദേശിച്ചു.
എന്നാല്‍ ചെറിയ പ്രശ്നമാണിതെന്നായിരുന്നു സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി പറഞ്ഞത് . അതത്ര നല്ല കസേരയായിരുന്നില്ല. തുടക്കം മുതൽ ചിദംബരത്തിന്റെ മുറിയിൽ കസേരയില്ലായിരുന്നെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഒക്ടോബർ മൂന്നു വരെ ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയിട്ടുണ്ട് .