Advertisment

സിപിഎം - ആര്‍എസ്എസ് ചര്‍ച്ച നടന്നെന്ന് തുറന്നു സമ്മതിച്ച് പി ജയരാജന്‍ ! ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരിലുമായി നടന്നത് രണ്ടു ചര്‍ച്ചകള്‍. മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ചയില്‍ പങ്കെടുത്തെന്നും പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ! ജയരാജന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച നടന്നില്ലെന്ന് എംവി ഗോവിന്ദന്റെ വാദത്തിന് പിന്നാലെ. ശ്രീ എമ്മിന് തലസ്ഥാനത്ത് നാലേക്കര്‍ ഭൂമി നല്‍കിയതിന്റെ പേരില്‍ സിപിഎമ്മില്‍ പുതിയ കലഹം ? സിപിഎം- ആര്‍എസ്എസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പി ജയരാജന്റെ കുറിപ്പ്

New Update

publive-image

Advertisment

കണ്ണൂര്‍: ആര്‍ എസ്എസ് ബന്ധമുള്ള ആത്മീയ നേതാവ് ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്തും കണ്ണൂരും വച്ച് ആര്‍എസ്എസുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ് പി ജയരാജന്‍. തിരുവനന്തപുരത്ത് വച്ചു നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കണ്ണൂരിലെ ആക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ എം മുന്‍കൈയ്യെടുത്ത് ആര്‍എസ്എസ് - സിപിഎം നേതൃത്വം തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം തിരുവനന്തപുരത്ത് വച്ചും പിന്നീട് കണ്ണൂരില്‍ വച്ചും ചര്‍ച്ചകള്‍ നടന്നു.

ആക്രമണങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആര്‍എസ്എസ് ശ്രീ എമ്മിനെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. സമാധാന ചര്‍ച്ചയെ രഹസ്യ ബാന്ധവമായി ചിത്രീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നും പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു ഇന്നലെ സിപിഎം നേതാവ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ഈ നിലപാടിനെയാണ് പി ജയരാജന്‍ ഇപ്പോള്‍ പരസ്യമായി തിരുത്തിയത്.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

publive-image

യോഗാചാര്യന്‍ ശ്രീ എമ്മിന്‍റെ സാന്നിദ്ധ്യത്തില്‍ സിപിഐഎം- ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ച വിഷമായിരിക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ് ചില മാധ്യമങ്ങള്‍ എന്നെ സമീപിക്കുകയുണ്ടായി. മാത്രമല്ല ഈ ചര്‍ച്ചയെ ആര്‍എസ്എസ്- സിപിഐഎം രഹസ്യ ബാന്ധവമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചുളള വസ്തുതകള്‍ സമൂഹം മനസ്സിലാക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി സ:പിണറായി വിജയന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയെത്തുര്‍ന്നാണ് കണ്ണൂരിലെ യോഗം നടക്കുന്നത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. എന്നാല്‍ ശ്രീ എമ്മിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒരു സവിശേഷത ഉണ്ട്. മറ്റെല്ലാ ഉഭയകക്ഷി ചര്‍ച്ചകളും അതത് സമയത്തെ ജില്ലാ ഭരണ കൂടത്തിന്റെ ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അതായത് കലക്ടറുടെയും എസ്.പിയുടെയും സാന്നിദ്ധ്യത്തില്‍. എന്നാല്‍ മേല്‍ പറഞ്ഞ ചര്‍ച്ച ആവട്ടെ ശ്രീ. എം മുന്‍കൈ എടുത്ത് നടത്തിയതാണ്.

സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അതാവട്ടെ കേരളീയ സമൂഹത്തില്‍ നുഴഞ്ഞു കയറാനുളള ആര്‍എസ്എസ് പദ്ധതിയെ സിപിഐഎം ചെറുത്തതിന്റെ പേരിലാണ്. മറ്റൊരു പാര്‍ട്ടിയും ഇത്തരം ചെറുത്ത് നില്‍പ്പുകള്‍ നടത്തിയിട്ടില്ലന്ന് ഉറപ്പിച്ച് പറയാം. നുഴഞ്ഞു കയറ്റത്തിനുളള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായിരുന്നു ആസൂത്രിതമായ തലശ്ശേരി വര്‍ഗ്ഗീയ കലാപം. ഈ കലാപം തടയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് പരിശ്രമിച്ചതും സി.പി.ഐ.എം മാത്രമാണ്.

ഇതില്‍ നിരാശ പൂണ്ട ആര്‍എസ്എസ് നടത്തിയ സിപിഐഎം വിരുദ്ധ കായിക ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം തന്നെ തലശ്ശേരി താലൂക്ക് ആയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് അംഗ ഭംഗം വന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുളള ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. അതിന്റെ ഫലമായിരുന്നു കുറേ കാലത്തേക്ക് സംഘര്‍ഷ രഹിതമായ അന്തരീക്ഷമുണ്ടായത്. ഇക്കാര്യത്തില്‍ ശാശ്വത സമാധാനം ഉണ്ടാവണം എന്ന സദുദ്ദേശത്തോടെ ശ്രീ.എം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ.എം നിലപാട് പകല്‍ വെളിച്ചംപോലെ വ്യക്തമാണ്.

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര സംങ്കല്‍പത്തോട് ശക്തമായ എതിര്‍പ്പാണ് സിപിഐഎമ്മിന് ഉളളത്. ഈ മത രാഷ്ട്ര സ്ഥാപനത്തിന് തടസ്സം മൂന്ന് ആഭ്യന്തര ഭീക്ഷണികളാണെന്നാണ് ഗുരുജി ഗോള്‍വാക്കര്‍ തന്നെ പറഞ്ഞ് വെച്ചത്. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആണ് അവയെന്ന് ഗോള്‍വാക്കര്‍ പേരെടുത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ന്യൂനപക്ഷ വിരുദ്ധ വര്‍ഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. അതോടൊപ്പം കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ സാഹചര്യവും ഏവര്‍ക്കും മനസ്സിലാക്കാന്‍ ആകും.

ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചര്‍ച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഭിന്ന ധ്യുവങ്ങളിലാണ് സിപിഐഎമ്മും-ആര്‍എസ്എസും. അതിപ്പോഴും നില നില്‍ക്കുന്നു. എന്നാല്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയിലുളള കായിക ആക്രമണങ്ങള്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആര്‍എസ്എസ് നേതൃത്വം ശ്രീ.എം നെ അറിയിച്ചു.

ഇന്ന് മറ്റ് പാര്‍ട്ടികളില്‍പെട്ട സാധാരണക്കാരും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് വര്‍ഗ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സിപിഐഎമ്മിന്‍റെ പിന്നില്‍ അണി നിരക്കേണ്ടവരാണ്. അതിനാല്‍ സമാധാന പരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കാരണം സമാധാനപരമായ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ കണിക പോലും തൊട്ട് തീണ്ടിയിട്ടില്ലാത സംഘ പരിവാരത്തിനകത്ത് വൈരുദ്ധ്യങ്ങള്‍ രൂപപ്പെടുക. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്റെ തെളിവാണ് കേരളത്തിലുടനീളം സംഘപരിവാര ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ മുന്നോട്ട് വന്ന് തെളിയിക്കുന്നത്.

മേല്‍ പറഞ്ഞ ചര്‍ച്ചയ്ക്ക് ശേഷവും കണ്ണൂര്‍ ജില്ലയില്‍ സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. അതിനാല്‍ തന്നെ സിപിഐഎമ്മിനോടുള്ള ആര്‍എസ്എസ് നിലപാട് വ്യക്തമാണ്. സംഘര്‍ഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുകയല്ല, ആശയ സമരത്തിലൂടെ സംഘപരിവാരിന്റെ പിന്നില്‍ അണി നിരന്ന സാധാരണക്കാരെപ്പോലും പാര്‍ട്ടിയുടെ ഭാഗമാക്കാനാണ് പരിശ്രമിക്കേണ്ടത്.

നാടിന്റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്‍ട്ടി നിലപാടിനെ സിപിഐഎം-ആര്‍എസ്എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസ് ആശയങ്ങളെ നഖശിഖാന്തം എതിര്‍ക്കാന്‍ സിപിഐഎം ആണ് മുന്നിലെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക?

ആര്‍എസ്എസ് ആക്രമണങ്ങളില്‍ ജീവാര്‍പ്പണം ചെയ്ത കേരളത്തിലെ ഇരുന്നൂറിലധികം സിപിഐഎം പ്രവര്‍ത്തകരുടെ രക്ത സാക്ഷിത്വമാണ് ഇവര്‍ക്കുളള മറുപടി. അതേ സമയം ആര്‍എസ്എസിനോട് മൃദു സമീപനം സ്വീകരിച്ച്, ഗോഡ്‌സെയ്ക്ക് സ്മാരകമായി അമ്പലം പണിത ബാബുലാല്‍ ചൗരസ്യയെ പോലും കെട്ടിപുണര്‍ന്ന കോണ്‍ഗ്രസ്സിന് എതിരായി ജമാഅത്തും, പോപ്പുലര്‍ ഫ്രണ്ടും ഒന്നും മിണ്ടുന്നില്ല എന്നതാണ് ചിന്തിക്കേണ്ട വിഷയം.

kozhikode news
Advertisment