കോഴിക്കോട് : മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണ്’ എന്ന പരാമർശത്തിൽ വിശദീകരണവുമായി പി. മോഹനൻ. താൻ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും തന്റെ പരാമര്‍ശം എന്‍ഡിഎഫിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെയായിരുന്നുവെന്നും പി. മോഹനൻ പറഞ്ഞു.
പന്തീരാങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്കു സ്വാധീനമുണ്ട്. മുസ‌്‌ലീം ലീഗ് എന്തിനാണ് എന്‍ഡിഎഫിനെ ന്യായീകരിക്കുന്നതെന്നും മോഹനൻ ചോദിച്ചു. കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്‍റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും പി.മോഹനൻ പറഞ്ഞു. കുമ്മനത്തിന് അടിക്കാനുള്ള വടിയല്ല തന്റെ പ്രസ്താവനയെന്നും മോഹനന്‍ പറഞ്ഞു.
പരാമർശം തള്ളി സിപിഎം കേന്ദ്രനേതൃത്വവും സിപിഐയും രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം. കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളും വിമർശനവുമായി എത്തിയപ്പോൾ ‘വൈകി വന്ന വെളിപാട്’ എന്ന് ബിജെപിയും പ്രതികരിച്ചിരുന്നു.