കൊച്ചി: ഡോളർ കടത്തു കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ പ്രാഥമിക മൊഴിയെടുത്തു. കസ്റ്റംസ് സംഘം ശ്രീരാമകൃഷ്ണൻ്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നലെയാണ് സംഘം സ്പീക്കറെ ചോദ്യം ചെയ്തത്.
സ്പീക്കറെ കസ്റ്റംസ് സംഘം നാളെ വിശദമായി ചോദ്യം ചെയ്യും. ഇതിനായുള്ള നോട്ടിസ് സംഘം നൽകി. അസുഖ ബാധിതനായി യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് തന്നെന്ന സ്പീക്കറുടെ കത്ത് മുഖവിലയ്ക്ക് എടുത്താണ് കസ്റ്റംസ് സ്പീക്കറുടെ വസതിയിലെത്തി ചോദ്യം ചെയ്തത്.
നേരത്തെ രണ്ടു തവണ ഹാജരാകാനാവശ്യപ്പെട്ട് സ്പീക്കർക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. കഴിഞ്ഞ എട്ടിന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാൽ അസുഖബാധിതനായതിനാൽ നേരിട്ടെത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ ഇന്നലെ നാലംഗ കസ്റ്റംസ് സംഘം സ്പീക്കറെ കണ്ട് ചോദ്യം ചെയ്യുകയായിരുന്നു. കേസിൽ ഇനി മെല്ലെപ്പോക്ക് വേണ്ട എന്നാണ് കസ്റ്റംസ് നിലപാട്. ഇന്നലെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും വിശദമായത് നാളെ നടക്കുമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയെ തുടർന്നാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. കോൺസുൽ ജനറലും ശ്രീരാമകൃഷ്ണനുമടക്കം വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി.