ദില്ലി: പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.രണ്ട് മലയാളികള്‍ക്ക് ഇക്കുറി പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക-ഗ്രന്ഥശാല പ്രവര്ത്തകന് സത്യനാരായണന് മുണ്ടയൂര്‍ എന്നിവരാണ് പത്മ പുരസ്കാരത്തിന് അര്‍ഹരായത്.
അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്നും വിട്ടു നില്ക്കുന്ന പങ്കജാക്ഷിയമ്മ അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്കാരം നല്‍കിയിരിക്കുന്നത്.
മലയാളിയായ സത്യനാരായണൻ (69) മുണ്ടയൂർ നാല് പതിറ്റാണ്ടായി അരുണാചല്‍ പ്രദേശിലെ സമൂഹിക മേഖലയില്‍ സജീവസാന്നിധ്യമായ വ്യക്തിത്വതമാണ്. അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചു.
1979- മുതല്‍ അരുണാചലിലെ ഗ്രാമങ്ങളില്‍ വായനാശാലകള്‍ തുറക്കാനും വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുംബൈയില്‍ റവന്യു ഓഫീസറായി ജോലി നോക്കുന്ന അദ്ദേഹം അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ മൂസ അങ്കില് എന്ന പേരിലാണ് അറിയപ്പെടുന്നത്. അരുണാചൽ നാടോടിക്കഥകൾ എന്ന പേരിൽ മലയാളത്തിൽ പുസ്തകം എഴുതിയിട്ടുണ്ട്.